അഹമ്മദാബാദ്: ഗുജറാത്തിൽ ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി. ശക്തമായ മേൽക്കൈയ്യോടെയാണ് സംസ്ഥാനത്ത് ബിജെപിയുടെ തേരോട്ടം തുടരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കേവലഭൂരിപക്ഷമായ 92 സീറ്റും കടന്ന് 151 നോട് അടുക്കുകയാണ് ബിജെപിയുടെ ലീഡ് നില.
കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളും വോട്ടും തൂത്തുവാരിയാണ് ബിജെപി മുന്നേറുന്നത്. ബിജെപിയ്‌ക്ക് ഭീഷണിയെന്ന് പ്രചരിപ്പിച്ച് സംസ്ഥാനത്ത് മത്സരത്തിനിറങ്ങിയ ആംആദ്മി കോൺഗ്രസിനാണ് ക്ഷീണം ഉണ്ടാക്കിയതെന്ന് വേണം മനസിലാക്കാൻ.. 9 സീറ്റുകളിൽ ആംആദ്മി ലീഡിൽ നിൽക്കുമ്പോൾ കോൺഗ്രസ് 19 സീറ്റിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
വടക്കൻ ഗുജറാത്തിൽ കോൺഗ്രസിന്റെ പല ശക്തി കേന്ദ്രങ്ങളിലും ബിജെപി ശക്തമായ മേൽക്കൈ ആണ് നേടിയിരിക്കുന്നത്. മദ്ധ്യഗുജറാത്തിൽ 30 സീറ്റുകളിൽ ബിജെപിയും 10 സീറ്റുകളിൽ കോൺഗ്രസും ലീഡ് ഉയർത്തുന്നു. യുവനേതാക്കളായ അൽപേഷ് താക്കൂറും റിവാബാ ജഡേജയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ലീഡ് നിലനിർത്തുന്നുണ്ട്. മോർബിയിൽ ബിജെപിയുടെ കാന്തിലാൽ അമൃതിയയാണ് മുന്നിൽ. 182 സീറ്റുകളിലേക്കാണ് ഗുജറാത്ത് ജനവിധി തേടുന്നത് 64.33 ശതമാനമായിരുന്നു പോളിംഗ്.
1995 ൽ കേശുഭായി പട്ടേലിന്റെ നേതൃത്വത്തിലാണ് ചരിത്രം തിരുത്തി ബിജെപി ഗുജറാത്തിന്റെ അധികാരം പിടിച്ചെടുത്തത്. ഒമ്പതാം നിയമസഭയിൽ 182 ൽ 121 സീറ്റും പിടിച്ചെടുത്താണ് ബിജെപിഅധികാരത്തിലെത്തിയത്. മൂന്ന് വർഷങ്ങൾക്ക് ശേഷം 1998 ൽ തെരഞ്ഞെടുപ്പ് നടന്നപ്പോഴും കേശുഭായി പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടതും 117 സീറ്റുമായി അധികാരം നിലനിർത്തിയതും. പിന്നീട് വന്ന തിരഞ്ഞെടുപ്പിലെല്ലാം ജനങ്ങൾ ബിജെപിയോടൊപ്പം നിന്നു.
Comments