ധാക്ക: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 500 സിക്‌സറെന്ന നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യൻ താരമായി നായകൻ രോഹിത് ശർമ്മ.അന്താരാഷ്‌ട്ര ക്രിക്കറ്റിൽ രണ്ടാമത്തെ താരവും രോഹിതാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിലെ അർദ്ധസെഞ്ച്വറി പ്രകടനത്തിനിടെ അഞ്ചു സിക്‌സർ പറത്തുന്നതിനിടെയാണ് രോഹിത് 500 സിക്‌സറുകളുടെ ക്ലബ്ബിലേയ്‌ക്ക് കയറിയത്. ഫീൽഡിംഗിനിടെ കയ്യുടെ തള്ളവിരലിനേറ്റ പരിക്ക് വയ്‌ക്കാതെ കളത്തിലിറങ്ങിയ രോഹതിന്റെ പരിശ്രമം പക്ഷെ ഇന്ത്യയെ ജയം നേടാൻ സഹായിച്ചില്ല.
വെസ്റ്റിൻഡീസിന്റെ വിഖ്യാത താരം ക്രിസ് ഗെയിൽ തന്നെയാണ് സിക്‌സർ വീരന്മാരിൽ മുമ്പൻ. 483 മത്സരങ്ങളിലായി 553 സിക്‌സറുകളാണ് ഗെയിലിന്റെ പേരിലുള്ളത്. അന്താ രാഷ്‌ട്ര ക്രിക്കറ്റിൽ മൂന്നാം സ്ഥാനത്ത് വിരമിച്ച പാക് മുൻ നായകൻ ഷാഹിദ് അഫ്രിദിയാണ്. 524 മത്സരം കളിച്ച അഫ്രിദി 476 സിക്‌സറുകൾക്കുടമയാണ്. ന്യൂസിലാന്റി ന്റെ രണ്ടു പേരും സിക്‌സർ പട്ടികയിൽ നാലും അഞ്ചും സ്ഥാനത്തുണ്ട്. മുൻ വെടിക്കെട്ട് ബാറ്റർ ബ്രൻഡൻ മക്കുല്ലം 432 മത്സരങ്ങളിലായി 398 സിക്‌സറുകളും മാർട്ടിൻ ഗുപ്റ്റിൽ 367 മത്സരങ്ങളിലായി 383 സിക്‌സറുകളുമാണ് സ്വന്തം പേരിൽ കുറിച്ചത്.
രോഹിത് 428 മത്സരങ്ങളിൽ നിന്നായി 502 സിക്സർ അടിച്ചെടുത്തിരിക്കുന്നത്. വരുന്ന വർഷം വേണമെന്ന് വെച്ചാൽ സുഖമായി മറികടക്കാനാകുമെന്നാണ് രോഹിത് ആരാധകർ ഉറപ്പായും വിശ്വസിക്കുന്നത്. 428 മത്സരങ്ങളിലായി രോഹിത് ഇതുവരെ മൂന്ന് ഫോർമാറ്റുകളിലുമായി 16,444 റൺസാണ് അടിച്ചുകൂട്ടിയിരിക്കുന്നത്. ഇതിൽ 41 സെഞ്ച്വറികളാണുള്ളത്.
Comments