കൊച്ചി: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്കാണ് പരിശോധന നടത്താൻ നിർദേശം നൽകിയിരിക്കുന്നത്.
ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയും അനുബന്ധ രജിസ്റ്ററുകളും നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ക്ഷേത്രത്തിലെ രേഖകളിലും സ്വർണാഭരണവുമായി ബന്ധപ്പെട്ട വിവരങ്ങളിലും വ്യക്തത വരുത്തുന്നതിനാണ് കോടതി നിർദേശം.
ഒരു ഭക്തൻ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ഇടപെട്ടത്. പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗത്തോട് നേരിട്ടുള്ള പരിശോധന നടത്താൻ കോടതി നിർദേശിച്ചത്.
കേരളത്തിലെ ഏറ്റവും പഴക്കമേറിയതും ചരിത്രപ്രാധാന്യമുള്ളതുമായ ക്ഷേത്രസ്വത്തുകളിൽ ഒന്നാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന. ക്ഷേത്രവുമായി ബന്ധപ്പെട്ട പൈതൃക വസ്തുക്കളുടെ സംരക്ഷണത്തിലും പരിപാലനത്തിലും സുതാര്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഇടപെടൽ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സംബന്ധിച്ച് ഹൈക്കോടതി തീരുമാനമെടുക്കുക.
E















