തിരുവനന്തപുരം: ഏഴ് വർഷത്തോളമായി അപസ്മാര രോഗം മൂലം വിഷമിക്കുന്ന 32-കാരനിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം കിംസ്‌ഹെൽത്ത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കുന്ന അപസ്മാരത്തിന്റെ ഭാഗമായി കൈകളും കാലുകളും ദൃഢമായി, ചലനശേഷിയെ ബാധിക്കുന്ന അവസ്ഥയിൽ നിന്നാണ് യുവാവ് സാധാരണ ജിവിതത്തിലേക്ക് മടങ്ങിയെത്തുന്നത്. ഡീപ് ബ്രെയിൻ ശസ്ത്രക്രിയയിലൂടെയാണ് രോഗം ഭേദമാക്കിയത്. സീനിയർ കൺസൾട്ടന്റ് ഡോ. അജിതിന്റെ നേതൃത്വത്തിലുള്ള ന്യൂറോ സർജൻമാരുടെ വിദഗ്‌ദ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
റായ്പൂർ, ഡൽഹി, മുംബൈ, വിശാഖപട്ടണം, ചെന്നൈ, ബെംഗളൂരു എന്നിവടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയതിന് ശേഷമാണ് ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവും കുടുംബവും കിംസ് ഹെൽത്തിലെത്തുന്നത്. അപസ്മാരത്തിന്റെ ഉത്ഭവം കണ്ടെത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. തുടർന്ന് എംആർഐ സ്‌കാനിലൂടെയും തുടർച്ചയായ ഇഇജി മോണിറ്ററിങ്ങിലൂടെയും യുവാവിൽ അപസ്മാരത്തിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു.
തലച്ചോറിന്റെ മറ്റ് ഭാഗങ്ങളെയും നിർണായക ഘടനയെയും ബാധിക്കാത്ത രീതിയിൽ അതീവ മുൻകരുതലുകളോടെയാണ് അഞ്ച് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. അജിത് ആർ പറഞ്ഞു. കൺസൾട്ടന്റ് ന്യൂറോ സർജന്മാരായ ഡോ. നവാസ് എൻ.എസ്സ്, ഡോ. ബോബി ഐപ്പ്, ഡോ. അബു മദൻ, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. രജിത് രമണൻ പിള്ള, കൺസൾട്ടന്റ് അനസ്‌തെറ്റിസ്റ്റ്, ഡോ. സുശാന്ത് ബി എന്നിവരുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് നേട്ടം സാധ്യമാക്കിയത്. ഇന്ത്യയിൽ ഇത്തരം സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വിജയകരമായി നടത്തുന്ന ചുരുക്കം ചില ആശുപത്രികളിൽ ഒന്നാണ് തിരുവനന്തപുരം കിംസ് ഹെൽത്തെന്ന്, ആശുപത്രിയിലെ ന്യൂറോ സർജറി വിദഗ്ധൻ ഡോ. അജിത് പറഞ്ഞു.
Comments