ന്യൂഡൽഹി: പ്രവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുവാൻ കേന്ദ്രം സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.
അംഗീകാരമില്ലാത്ത തൊഴിൽ ഏജൻസികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും മന്ത്രി പറഞ്ഞു. രാജ്യസഭയിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാതെയുള്ള തൊഴിലാളിക്കടത്ത് നടത്തുന്നവരെ നിയമപരമായ ചട്ടക്കൂട്ടിലേക്ക് നിർത്തേണ്ടത് സംസ്ഥാനഭരണകൂടങ്ങളാണ്. തായ്ലാൻഡിലടക്കം ഇന്ത്യക്കാർ ബന്ദിക്കളാക്കപ്പെട്ട സംഭവത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ റിക്രൂട്ട്മെൻറ് നടന്നിരുന്നതായും മന്ത്രി സഭയെ അറിയിച്ചു.
ഇത്തരത്തിൽ ചതിക്കുഴികളിൽ പെട്ടുപോകുന്നവരെ സുരക്ഷിതരായി രാജ്യത്ത് തിരികെയെത്തിക്കാൻ തീവ്ര ശ്രമങ്ങളുണ്ടാകുന്നുണ്ട്. വിചാരണ നടപടികൾ അഭിമുഖീകരിക്കേണ്ടി വരുന്നവർക്ക് നിയമസഹായവുമായി രാജ്യം കൂടെയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കഫാല സമ്പ്രദായം വഴി സൗദിയിൽ പ്രയാസം അനുഭവിക്കുന്നവരുടെ പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.
പ്രവാസികളുടെ വിഷയത്തിൽ ഏറെ കരുതലോടെയുള്ള സമീപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Comments