തിരുവനന്തപുരം : വിവാദ പ്രസംഗത്തിന് പിന്നാലെ രാജിവെച്ച മന്ത്രി സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്ന കാര്യം സിപിഎം പരിഗണിക്കുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ഭരണഘടനയെ അവഹേളിച്ച കേസിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നീക്കം.
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി വിവാദത്തിൽപ്പെട്ട സജി ചെറിയാന്റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു ഇത്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത് എന്ന് പറഞ്ഞുകൊണ്ട് പോലീസും അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
2022 ജൂലൈ 3 ന് പത്തനംതിട്ട മല്ലപ്പള്ളിയിലെ വേദിയിൽ വെച്ചാണ് സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. ഇതോടെ മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യങ്ങളും ഉയർന്നു. ആദ്യം പുറത്താക്കില്ലെന്ന് പാർട്ടി തീരുമാനിച്ചെങ്കിലും പ്രതിഷേധം കനത്തതോടെ ജൂലൈ ആറിന് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. ചെറിയാന് പകരം പുതിയ മന്ത്രിയെ ഉൾപ്പെടുത്തിയിരുന്നില്ല. വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് നൽകി കേസ് തീരാൻ കാത്തിരിക്കുകയായിരുന്നു സിപിഎം.
Comments