കൊച്ചി: ട്വന്‍റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിനെതിരെ കേസ്. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജിന്‍റെ പരാതിയിലാണ് സാബു എം.ജേക്കബിനെ ഒന്നാം പ്രതിയാക്കികൊണ്ട് പുത്തൻകുരിശ് പൊലീസ് കേസെടുത്തത്. ഐക്കരനാട് കൃഷി ഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എത്തിയ തന്നെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ചു എന്ന് എംഎൽഎ നൽകിയ പരാതിയിലാണ് കേസ്.
പട്ടിക ജാതിയിൽപ്പെട്ട ആളാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് സാബു എം. ജേക്കബ് തന്നെ അപമാനിച്ചതെന്ന് എംഎൽഎ പി.വി ശ്രീനിജൻ പരാതിയിൽ പറയുന്നു. സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും അവഹേളിക്കണമെന്നും മണ്ഡലത്തിൽ നടത്തുന്ന പരിപാടികളിൽ എംഎൽഎയോടൊപ്പം വേദി പങ്കിടുന്നതിന് ട്വന്‍റി-20 എന്ന പ്രാദേശിക പാർട്ടിയുടെ പഞ്ചായത്ത് അംഗങ്ങളെ വിലക്കിക്കൊണ്ട് പ്രസ്താവന ഇറക്കിയെന്നുമാണ് പരാതി.
ട്വന്‍റി-20 പാർട്ടി പ്രവർത്തകരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് പട്ടികജാതിക്കാരനായ തനിക്ക് ഗൂഢാലോചനയിലൂടെ സാമൂഹ്യ വിലക്ക് ഏർപ്പെടുത്തിയെന്നും എംഎൽഎ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഇടതുപക്ഷവും ട്വന്റി 20-യും തമ്മിലുള്ള രൂക്ഷമായ പോരിന്റെ ഭാഗമാണ് കേസ്. കിഴക്കമ്പലത്തെ 20-20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിലടക്കം എംഎൽഎ പി.വി ശ്രീനിജനെതിരെ സാബു എം.ജേക്കബ് പരസ്യമായി രംഗത്തു വന്നിരുന്നു.
Comments