കൊച്ചി; ട്വന്റി ട്വന്റിയോടുള്ള വിരോധമാണ് തനിക്കെതിരായ പരാതിക്കാധാരമെന്ന് സാബു ജേക്കബ്. സ്ഥാപനത്തെ തകർക്കാനായി ശ്രമം നടക്കുന്നുണ്ട്. ട്വന്റി ട്വന്റി യെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കടത്തിലായിരുന്ന പല പഞ്ചായത്തുകൾ വികസന കുതിപ്പിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് .ട്വന്റി ട്വന്റി യുടെ വികസന പ്രവർത്തനങ്ങൾ എം.എൽ എ ശ്രീനിജൻ സ്വന്തം പേരിലാക്കാൻ ശ്രമിക്കുന്നുവെന്ന് സാബു.എം. ജേക്കബ് ആരോപിച്ചു.
എംഎൽഎയെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ചെന്ന പരാതിൽ സാബു എം ജേക്കബിനെതിരെ പുത്തൻകുരിശ് പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സാബുവിന്റെ പ്രതികരണം. തരം താണ രീതികളാണ് എം.എൽ.എ യുടേത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് .ഏത് വിധേനയും ട്വന്റി ട്വന്റിയെ നശിപ്പിക്കുകയാണ് ശ്രീനിജന്റെ ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓഗസ്റ്റിൽ നടന്നു എന്ന് പറയുന്ന സംഭവത്തിൽ കേസ് എടുത്തത് ഡിസംബർ എട്ടിനെന്ന് സാബു ജേക്കബ് ചൂണ്ടിക്കാട്ടി.
എം.എൽ.എയോടൊപ്പം വേദി പങ്കിടേണ്ട എന്നത് പാർട്ടി തീരുമാനമാണെന്നും മുഖ്യധാരാ പാർട്ടി പ്രതിനിധികളോടൊപ്പം വേദി പങ്കിടരുതെന്ന് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഓശാന പാടുന്നവരെ നിലനിർത്തുന്ന അവസ്ഥയാണ്. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ സംസാരിക്കുന്നവർക്കെതിരെ അധികാര ദുർവിനിയോഗം നടത്തി തകർക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുമായി പോലും വേദി പങ്കിടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീനിജന്റെ പ്രവർത്തികൾ കാരണം നിക്ഷേപങ്ങൾ പലതും മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റേണ്ടി വന്നു. കേരളത്തിനു ലഭിക്കേണ്ടിയിരുന്ന 40,000 തൊഴിൽ അവസരങ്ങൾ നഷ്ടപ്പെട്ടത് ശ്രീനിജൻ കാരണമെന്ന് സാബു എം.ജേക്കബ് ആരോപിച്ചു. തനിക്കെതിരായ നീക്കങ്ങളെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടും. ട്വന്റി ട്വന്റി യുടെ വികസന പ്രവർത്തനങ്ങൾ പലപ്പോഴും തടസ്സപ്പെടുത്തുകയാണ്. പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പോലും എം.എൽ.എ ഇടപെടുന്നു. ശ്രീനിജനെപ്പോലെയുള്ളവരെ നിലയ്‌ക്ക് നിർത്തേണ്ടത് നാടിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ല ,അതിനാൽ കോടതിയെ സമീപിക്കില്ലെന്നും അറസ്റ്റ് ചെയ്യട്ടെയെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് എം.എൽ.എയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിലാണ് സംഭവം.
Comments