ന്യൂഡൽഹി: ശ്രദ്ധ വാൽക്കർ കൊലപാതകത്തിൽ പ്രതി അഫ്താബ് പൂനെവാലയ്‌ക്ക് വധശിക്ഷ നൽകണമെന്ന് ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കർ. അഫ്താബിന്റെ കുടുംബാംഗങ്ങൾക്കെതിരെ അന്വേഷണം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഡൽഹി പോലീസും തന്റെ മകൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ശ്രദ്ധയുടെ പിതാവ് പറഞ്ഞു. കൊലപാതക വിവരം പുറത്തുവന്നതിന് ശേഷം ആദ്യമായാണ് ശ്രദ്ധയുടെ കുടുംബം പരസ്യ പ്രതികരണത്തിന് തയ്യാറായത്.
ശ്രദ്ധയെ ഇത്രമാത്രം ഉപദ്രവിച്ചിരുന്നുവെന്ന കാര്യം അഫ്താബിന്റെ വീട്ടുകാർക്കും അറിയാമായിരുന്നുവെന്നാണ് കരുതുന്നത്. തന്റെ മകളെ എത്ര നിഷ്ഠൂരമായാണോ കൊന്നത് അതേ രീതിയിൽ തന്നെ അഫ്താബിനെ ഒരു പാഠം പഠിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ശ്രദ്ധയ്‌ക്ക് സംഭവിച്ചത് ഇനിയൊരാൾക്കും വന്നുചേരരുത്. തന്റെ മകളുടെ വിധി തന്നെയായിരിക്കണം അഫ്താബിന് ലഭിക്കേണ്ടത്. അവനെ തൂക്കിക്കൊല്ലണമെന്നും പിതാവ് പ്രതികരിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാവർക്കുമെതിരെയും അന്വേഷണം നടത്തണം. പ്രതിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്വേഷണത്തിന് വിധേയരാകണം. അഫ്താബിന്റെ പിതാവ്, മാതാവ്, സഹോദരൻ എന്നിവരെ ചോദ്യം ചെയ്യണം. അവർ ഏതെങ്കിലും രീതിയിൽ കുറ്റകൃത്യത്തിൽ പങ്കാളിയായിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കണം. കുറ്റപത്രത്തിൽ അഫ്താബിന്റെ വീട്ടുകാരെയും ഉൾപ്പെടുത്തണമെന്നും ശ്രദ്ധയുടെ പിതാവ് ആവശ്യപ്പെട്ടു.
ഡേറ്റിംഗ് ആപ്പ് കാരണമാണ് ശ്രദ്ധ അഫ്താബുമായി പരിചയത്തിലായത്. അതിനാൽ എല്ലാ ഡേറ്റിംഗ് ആപ്പുകളും നിരീക്ഷണത്തിന് വിധേയമാക്കണം. ഇത്തരം ആപ്പുകളിൽ കുറ്റവാളികളും ഭീകരരുമടക്കം ഒളിഞ്ഞിരിപ്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെയായിരുന്നു മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിനെ വികാസ് വാൽക്കർ നേരിട്ട് കണ്ടത്. മുംബൈയിൽ ഫഡ്നാവിസിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. വികാസ് വാൽക്കറിന് നീതി ലഭിക്കുമെന്ന് ഫഡ്‌നാവിസ് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.
ശ്രദ്ധ വാൽക്കർ എന്ന യുവതിയെ ലിവിങ് ടുഗെതർ പങ്കാളിയായ അഫ്താബ് അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് മാസത്തിൽ ശ്രദ്ധയെ കൊന്ന അഫ്താബ് അവളെ 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് ഡൽഹിയിലെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയുമായിരുന്നു. മാസങ്ങൾക്ക് ശേഷം കൊലപാതക വിവരം പുറത്തുവന്നതോടെ പ്രതി അഫ്താബിനെ പോലീസ് പിടികൂടി. നിലവിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പ്രതി.
Comments