ന്യൂഡൽഹി: ശ്രദ്ധ വാൽക്കറുടെ കൊലപാതകത്തിന് ശേഷം ആദ്യമായി പരസ്യപ്രതികരണത്തിന് തയ്യാറായി പെൺകുട്ടിയുടെ കുടുംബം. ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കറാണ് മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായത്. മകൾ വീടുവിട്ട് പോയതിന് പിന്നാലെ സംഭവിച്ച കാര്യങ്ങളെല്ലാം അദ്ദേഹം വേദനയോടെ പങ്കുവച്ചു.
”പതിനെട്ട് വയസ് പൂർത്തിയാകുന്ന മക്കൾക്ക് കൗൺസിലിംഗ് നൽകേണ്ടത് ആവശ്യമാണ്. അവരിൽ നിയന്ത്രണം ഏർപ്പെടുത്തുകയും വേണം. വീട് വിട്ട് പോകുന്നതിന് മുമ്പ് എന്നോട് ശ്രദ്ധ പറഞ്ഞത് ഇങ്ങനെയായിരുന്നു. “ഞാൻ പ്രായപൂർത്തിയായ വ്യക്തിയാണ്.”” അവളുടെ വാക്കുകൾക്ക് എന്ത് മറുപടി നൽകണമെന്ന് എനിക്കറിയില്ലായിരുന്നു. 18 തികയുന്ന മക്കൾക്ക് നൽകേണ്ട സ്വാതന്ത്ര്യത്തെക്കുറിച്ച് പുനർചിന്ത ആവശ്യമാണ്. ”
അവസാനമായി മകളോട് സംസാരിച്ചത് 2021ലാണ്. എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചപ്പോൾ ബെംഗളൂരുവിലാണെന്നാണ് പറഞ്ഞത്. പിന്നീടൊരിക്കൽ മകളെക്കുറിച്ച് വിവരമില്ലാതായപ്പോൾ അഫ്താബിനെ വിളിച്ച് അന്വേഷിച്ചു. എന്നാൽ അഫ്താബ് മറുപടി നൽകിയില്ല. വീട്ടിൽ നിന്ന് ആരൊക്കെ സംസാരിക്കാൻ ശ്രമിച്ചാലും ശ്രദ്ധ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഞങ്ങളുടെ കോളുകൾ, മെസേജുകൾ ഒന്നും അവൾ പരിഗണിച്ചില്ല. അഫ്താബ് കാരണമാണ് മകൾ സംസാരിക്കാതിരുന്നത് എന്നാണ് ഇപ്പോൾ തോന്നുന്നതെന്നും പിതാവ് പറഞ്ഞു.
മാതാപിതാക്കളോടൊപ്പം നിൽക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തന്റെ മകളെ അഫ്താബ് കൂടെക്കൂട്ടി. അതുകൊണ്ടാണ് അവൾ ഒരുവാക്ക് പോലും പറയാതെ ഇറങ്ങിപ്പോയത്. അവരുടെ ബന്ധത്തിന് താൻ എതിരായിരുന്നുവെന്നത് വാസ്തവമാണെന്നും വികാസ് വാൽക്കർ വ്യക്തമാക്കി. മകളെ അഫ്താബ് ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നുവെന്നാണ് തോന്നുന്നത്. അതിനാലാകാം അവൾ എന്തുസംഭവിച്ചിട്ടും വീട്ടിലേക്ക് വരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments