തിരുവനന്തപുരം; മുസ്ലീം ലീഗ് വർഗീയ പാർട്ടിയാണെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്നും ജനാധിപത്യത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വർഗീയതക്കെതിരായി വിശാല കൂട്ട്‌കെട്ട് വരേണ്ടതുണ്ട്. മുസ്ലീം ലീഗുമായി ഇഎംഎസ് വരെ സമരസപ്പെട്ടിട്ടുണ്ടെന്നും മൂർത്തമായ സാഹചര്യത്തിൽ ലീഗുമായി ചേരുന്ന വിഷയത്തിൽ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുസ്ലിം ലീഗ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയെന്നാണ് കണ്ടിട്ടുള്ളതെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. പാർട്ടി രേഖകളിലൊക്കെ അങ്ങിനെയാണ് വിശദീകരിച്ചിട്ടുള്ളത്. അല്ലാതെ അത് വർഗീയപാർട്ടിയാണെന്നൊന്നും ഞങ്ങൾ പറഞ്ഞിട്ടില്ല. വർഗീയ നിലപാട് സ്വീകരിക്കുന്നത് എസ്ഡിപിഐ പോലുള്ള സംഘടനകളാണ്. അവരോട് കൂട്ടുകൂടുന്ന നില വന്നപ്പോൾ ഞങ്ങൾ ശക്തിയായി ലീഗിനെയും വിമർശിച്ചിട്ടുണ്ടെന്ന് സിപിഎം സെക്രട്ടറി പറഞ്ഞു.
വർഗീയതക്കെതിരായ പോരാട്ടങ്ങൾക്ക് ആരൊക്കെ യോജിക്കുന്നോ അവരെയൊക്കെ ചേർത്തുപിടിക്കുന്ന വിശാലമായ കാഴ്ചപ്പാടാണ് സി പി എമ്മിന്. എല്ലാകാലത്തും ആരും ശത്രുവും മിത്രവുമല്ല.സർക്കാർ തീരുമാനങ്ങൾക്കൊപ്പം ലീഗ് നിൽക്കുന്നു എന്നതിനെ സിപിഎം പിന്തുണക്കും. ലീഗ് എടുക്കുന്ന നിലപാട് സംബന്ധിച്ചാണ് തീരുമാനമെടുക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം ലീഗിനോടുള്ള സിപിഎമ്മിന്റെ മൃദുസമീപനം ഏറെ നാളുകളായി വിമർശനത്തിന് കാരണമായിട്ടുണ്ട്. ചാൻസിലർ വിഷയത്തിലടക്കം സർക്കാരിന് അനുകൂലമായ നിലപാട് എടുത്ത് ലീഗ് കോൺഗ്രസിനെ വെള്ളം കുടിപ്പിച്ചിരുന്നു. ലീഗിനെ ഇടതുപക്ഷത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടന്നു കൊണ്ടിരിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് മുസ്ലീം ലീഗ് പ്രീണനമെന്നുമാണ് കുറ്റപ്പെടുത്തൽ.
അതേസമയം മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാനെ തിരികെ കൊണ്ടുവരുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തിൽ പാർട്ടി പരിശോധിച്ച് നിലപാട് സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. സജി ചെറിയാനെതിരെ നിലവിൽ കേസുകളില്ല. അദ്ദേഹം രാജിവെച്ചത് ധാർമ്മികത കണക്കാക്കിയാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന് ആർഎസ്എസിന്റെ നിലപാടാണ്. ഗവർണർ വിഷയത്തിൽ ലീഗും ആർഎസ്പിയും സർക്കാർ നിലപാടിനൊപ്പം നിന്നു. സർവകലാശാലകളിൽ കാവിവത്കരണത്തിന് ശ്രമമെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. വിഴിഞ്ഞം വിഷയത്തിൽ കൃത്യമായ നിലപാടാണ് ആദ്യം മുതൽ എൽഡിഎഫ് എടുത്തത്. എന്നാൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാനായിരുന്നു യുഡിഎഫിന്റെ ശ്രമമെന്ന് അദ്ദേഹം വിമർശിച്ചു.
Comments