മലപ്പുറം : കോഴിക്കോട് മലപ്പുറം ജില്ലകളിൽ എൻഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയ 5.08 കിലോ സ്വർണം നയതന്ത്ര പാഴ്‌സൽ വഴി കടത്തിയ സ്വർണമാണോയെന്ന് അന്വേഷിക്കാൻ ഇഡി. ഇത് കണ്ടെത്തിയാൽ എം ശിവശങ്കർ, സ്വപ്‌ന സുരേഷ്, പിഎസ് സരിത്ത്, സന്ദീപ് നായർ, എന്നിവർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യും. മലപ്പുറം സ്വദേശിയായ അബൂബക്കർ പഴേടത്താണ് ഇത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. നയതന്ത്ര ചാനൽ മറയാക്കിയുള്ള സ്വർണക്കടത്തിൽ കൂടുതൽ കണ്ണികളുണ്ടോ എന്നും സംശയിക്കുന്നുണ്ട്.
അബൂബക്കർ പാഴേടത്ത് അടുത്തിടെയും സ്വർണം കടത്തി എന്നാണ് ലഭിക്കുന്ന വിവരം. നയതന്ത്ര ചാനൽ സ്വർണക്കടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതിനായിരുന്നു അബൂബക്കർ പാഴേടത്തിന്റെ മലപ്പുറത്തെ ജ്വല്ലറികളിലും, വീടുകളിലും ഇഡി റെയ്ഡ് നടത്തിയത്. മലപ്പുറത്തും കോഴിക്കോടുമായി നടന്ന റെയ്ഡിൽ ആറു കിലോയോളം സ്വർണമായിരുന്നു പിടികൂടിയത്.സ്വപ്ന സുരേഷും, എം ശിവശങ്കറും ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലും ഇയാൾ പങ്കാളിയാണ്.
നയതന്ത്ര ചാനൽ മറയാക്കി 9 കിലോ സ്വർണം ഇതുവരെ കടത്തിയെന്നും, ഇതിൽ മൂന്ന് കിലോ സ്വർണം എത്തിയത് സ്വപ്ന സുരേഷ് ഉൾപ്പെട്ട സംഘത്തിന്റെ കൈകളിലൂടെയാണെന്നുമാണ് അബൂബക്കർ വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് പിടികൂടിയ 30 കിലോ സ്വർണത്തിൽ 3 കിലോ അബൂബക്കറിനായിരുന്നു. എന്നാൽ അബൂബക്കർ പാഴേടത്ത് ഒരു കണ്ണി മാത്രമാണെന്നും, നയതന്ത്ര ചാനൽ മറയാക്കിയുള്ള സ്വർണക്കടത്ത് നിർബാധം തുടരുന്ന വമ്പൻ സ്രാവുകൾ വേറെയും ഉണ്ടെന്നുമാണ് ഇഡിക്ക് ലഭിച്ച വിവരം.
ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്വർണക്കടത്ത് സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇഡി. അബൂബക്കറിനൊപ്പം സ്വർണം കടത്തിയതായി സംശയിക്കുന്ന കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുണ്ട്. രഹസ്യ അറകളിലായിരുന്നു അബൂബക്കർ സ്വർണം ഒളിപ്പിച്ചിരുന്നത്. ഇത്തരത്തിൽ സ്വർണം കടത്തുന്ന കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ച സംഘങ്ങൾക്ക് ജ്വല്ലറി ബിസിനസ് ഒരു മറ മാത്രമാണെന്നാണ് വിവരം.
Comments