കൊച്ചി : റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയെ തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. എറണാകുളം റേഞ്ച് എക്‌സൈസ് സിവിൽ ഓഫീസർ എ.ജെ അനീഷിനെയാണ് സസ്‌പെന്റ് ചെയ്തത്. 66 ആളുകളിൽ നിന്നായി രണ്ടര കോടിയിലധികം രൂപ അനീഷ് തട്ടിയെടുത്തെന്നാണ് പരാതി. റഷ്യയിലെ കൃഷി തോട്ടങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതോടെ അനീഷ് ഒളിവിലാണ്.
റഷ്യയിലുള്ള ഇമ്മാനുവൽ എന്ന യുവാവാണ് ജോലി ഒഴിവുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ അനീഷിനെ സമീപിക്കാനും ഇവരോട് പറഞ്ഞത്. തുടർന്ന് ആളുകൾ അനീഷിനെ സമീപിക്കുകയായിരുന്നു. 2 മുതൽ 9 ലക്ഷം രൂപവരെ ഇയാൾ തട്ടിയെന്നാണ് പരാതി.
ഇത്രയും വലിയ തുക നൽകുമ്പോൾ രേഖ വേണമെന്ന് പറഞ്ഞപ്പോൾ സർക്കാർ ജോലി ഉള്ളതിനാൽ തനിക്ക് കരാറിൽ ഏർപ്പെടാൻ കഴിയില്ലെന്നായിരുന്നു മറുപടി. പണം നഷ്ടപ്പെട്ടവർ അനീഷിന്റെ വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
Comments