തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും വലതുപക്ഷ നിലപാട് തിരുത്തുന്ന ആർക്കും ഇടതുമുന്നണിയിലേക്ക് സ്വാഗതമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിലെ ഇടതുമുന്നണി രാഷ്‌ട്രീയ കൂട്ടുകെട്ടാണ്. ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും ആർക്ക് മുന്നിലും ഇടതു മുന്നണി വാതിൽ അടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് വർഗീയ പാർട്ടിയാണെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്നും മൂർത്തമായ സാഹചര്യത്തിൽ ലീഗുമായ ചേരുന്ന വിഷയം ആലോചിക്കുമെന്നും ഇന്നലെ എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയതോടെയാണ് കൂടുതൽ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
മുന്നണി കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് ലീഗ് തന്നെയാണ്. ലീഗിനെ കുറിച്ച് പറഞ്ഞത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് അല്ല. വിഴിഞ്ഞം സമരത്തിലും ഏക സിവിൽ കോഡിലുമടക്കം കോൺഗ്രസിനെ തിരുത്തുന്ന സമീപനം ലീഗ് സ്വീകരിച്ചു. മതനിരപേക്ഷ നയമാണ് ഇക്കാര്യത്തിൽ ലീഗിനുള്ളത്. ഇതിനെയാണ് സിപിഎം അംഗീകരിക്കുന്നത്. അല്ലാതെ ലീഗിനോടുള്ള പഴയ നിലപാട് സിപിഎം തിരുത്തുകയല്ല ചെയ്തതെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.
കേരളത്തിലെ ഇടതുമുന്നണി രാഷ്‌ട്രീയ കൂട്ടുകെട്ടാണ്. അത് ഏതെങ്കിലും പ്രസ്താവനയിലോ സാഹചര്യത്തിലോ വരുന്ന മുന്നണിയല്ല. കൃത്യമായ നയം അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ടീയ മുന്നണിയാണ്. വർഗീയതക്കെതിരെ മതനിരപേക്ഷത ഉയർത്തിപിടിച്ചുള്ള വലിയൊരു മൂവ്‌മെന്റ് ശക്തിപെടണമെന്നത് പാർട്ടി നിലപാടാണ്. അത് കേരളത്തിലെ ഇടതുമുന്നണിയല്ല. എല്ലാ വർഗ ബഹുജന പ്രസ്ഥാനങ്ങളുമാണത്. വർഗീയതയെ എതിർക്കുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും തമ്മിലുള്ള പൊതുവായ യോജിപ്പാണത് ഉദ്ദേശിക്കുന്നത്. അത് രാഷ്‌ട്രീയ കൂട്ടുകെട്ടല്ല. വർഗീയതയെ എതിർക്കുന്ന ഒരു പൊതുപ്രസ്ഥാനമാണതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയതയുടെ എതിർക്കുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും ഉൾക്കൊള്ളുന്ന ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടി ഇടപെടാൻ തയ്യാറാവുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും ഉൾക്കൊള്ളുന്ന അതിവിപുലമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുകയാണ് ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments