ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിലും ലോകമൊട്ടാകെയുള്ള ഫുട്ബോൾ പ്രേമികൾക്കിടയിലും ശ്രദ്ധ നേടിയതായിരുന്നു കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ. പുഴയുടെ നടുവിൽ അർജന്റീനയുടെ ഹീറോ ലിയോണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ആണ് ആദ്യം ഉയർന്നത്. അർജന്റീന ആരാധകരാണ് കട്ടൗട്ട് സ്ഥാപിച്ചത്. സംഭവം ചർച്ച ആയതോടെ ബ്രസീൽ ആരാധകരും പോർച്ചുഗൽ ആരാധകരും വിട്ടു കൊടുത്തില്ല. മെസ്സിയുടെ കട്ടൗട്ടിനേക്കാൾ ഉയരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ കട്ടൗട്ടും ഉയർന്നു. രാത്രിയിലും കാണാൻ കഴിയുന്ന തരത്തിൽ ലൈറ്റ് സംവിധാനങ്ങൾ അടക്കം സജ്ജീകരിച്ചാണ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. പിന്നാലെ, ഇരു താരങ്ങളുടെയും കടത്തി വെട്ടുന്ന തരത്തിൽ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും പുള്ളാവൂർ പുഴയിൽ ഉയർന്നു.
എന്നാൽ, പുഴയിലുയർന്ന കട്ടൗട്ടുകൾ വാർത്തയായതിന് പിന്നാലെ വിവാദവുമെത്തി. കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് അഭിഭാഷകൻ ശ്രീജിത് പെരുമന പഞ്ചായത്തിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കട്ടൗട്ടുകൾ എടുത്തുമാറ്റുമെന്ന് അഭ്യൂഹമുയർന്നിരുന്നു. എന്നാൽ, കട്ടൗട്ടുകൾ എടുത്ത് മാറ്റില്ലെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകുകയായിരുന്നു. പിന്നാല, ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് കട്ടൗട്ടുകളുടെ ചിത്രം ഫിഫ അവരുടെ ഔദ്യോഗിക സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പങ്കുവച്ചു.
കളി അവസാന ഘട്ടത്തിലേയ്‌ക്ക് കടന്നതോടെ പുള്ളാവൂർ പുഴയിൽ ഇപ്പോൾ ഒരു കട്ടൗട്ട് മാത്രമാണ് നില നിൽക്കുന്നത്. അത് അർജന്റീന താരം മെസ്സിയുടേതാണ്. ക്രിസ്റ്റ്യാനോയും നെയ്മറും ലോകകപ്പില്‍ നിന്ന് പുറത്തായതോടെ അവരുടെ കട്ടൗട്ടുകളും പുഴയിൽ നിന്ന് അപ്രത്യക്ഷമായി. ആവേശം കൊള്ളിച്ച മത്സരത്തിൽ നെതർലൻഡ്സിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് മെസിയും സംഘവും സെമിയിലെത്തിയത്. ക്രൊയേഷ്യയക്കെതിരെ ക്വാർട്ടർ ഫൈനലിലാണ് ബ്രസീൽ തോറ്റ് പുറത്തായത്. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോൽവി. പ്രതീക്ഷയോടെ എത്തിയ പോർച്ചുഗൽ ആഫ്രിക്കൻ ശക്തികളായ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിനും തോറ്റു.
Comments