അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 25ഓളം കാബിനറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. 182 സീറ്റുകളിൽ 156 സീറ്റും 53 ശതമാനം വോട്ട് ഷെയറും നേടിയാണ് ബിജെപി ഇക്കുറി അധികാരത്തിലെത്തുന്നത്. ഗാന്ധിനഗറിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, മറ്റ് കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.
ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ഹരിയാന മുഖ്യന്ത്രി മനോഹർ ലാൽ ഖട്ടർ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും ചടങ്ങിനെത്തും.
മൂന്ന് വലിയ സ്റ്റേജുകളാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി തയ്യാറാക്കിയിരിക്കുന്നത്. ഭൂപേന്ദ്ര പട്ടേൽ, മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്യുന്ന അംഗങ്ങൾ എന്നിവർക്കാണ് മധ്യനിരയിലെ സ്റ്റേജ്. പ്രധാനമന്ത്രി, മറ്റ് കേന്ദ്രമന്ത്രിമാർ, ബിജെപി നേതാക്കൾ തുടങ്ങിയവർക്കായി വലതു വശത്തെ സ്റ്റേജാണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണിക്കപ്പെട്ട 200ഓളം പേർക്ക് വേണ്ടിയാണ് ഇടതുവശത്തെ സ്റ്റേജ്.
Comments