കോഴിക്കോട് : പ്ലസ് ടു വിദ്യാർത്ഥിനി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. വിദ്യാർത്ഥി കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് കുട്ടി ക്ലാസിലെത്തിയത് എന്ന് പോലീസ് പറയുന്നു.
നീറ്റ് പരീക്ഷ എളുപ്പമായിരുന്നതിനാൽ പെൺകുട്ടിയും കുടുംബവും ഗോവയിലേക്ക് വിനോദ യാത്ര പോയിരുന്നു. ഇവിടെ വച്ചാണ് പരീക്ഷാ ഫലം അറിഞ്ഞത്. ഫലം പരിശോധിച്ചപ്പോൾ ഉയർന്ന റാങ്ക് ലഭിച്ചതായി കണ്ടു. ഇക്കാര്യം പെൺകുട്ടി വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞു.
തുടർന്ന് പെൺകുട്ടിയെ അനുമോദിച്ചുകൊണ്ട് നാട്ടിൽ ഫ്ലക്സ് ബോർഡുകളും ഉയർന്നു. എന്നാൽ നാട്ടിലെത്തി നീറ്റ് പരീക്ഷാഫലം വീണ്ടും നോക്കിയപ്പോഴാണ് തനിക്ക് പിഴവ് പറ്റിയതായി കുട്ടിക്ക് ബോധ്യപ്പെട്ടത്.
ഇതോടെ നാണക്കേട് ഭയന്ന് പെൺകുട്ടി ക്ലാസിലെത്തുകയായിരുന്നു. സഹപാഠികൾക്കൊപ്പം സെൽഫിയെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തുവെന്നും പോലീസ് പറയുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.
Comments