പാലക്കാട് : തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ ചിറ്റൂർ പോലീസ് പിടികൂടി. തമിഴ്‌നാട് മധുര സ്വദേശി 141 കെ.കെ. നഗർ, രങ്കമ്മ ഇല്ലം അരിയമിത്രൻ (ഗോകുൽ-33) ആണ് പിടിയിലായത്. പാലക്കാട് നല്ലേപ്പിള്ളി കോട്ടപ്പള്ളത്ത് നിന്നാണ് രണ്ട് കിലോഗ്രാം തൂക്കംവരുന്ന സ്വർണക്കട്ടികളുമായി ഇയാളെ പിടികൂടിയത്.
ശനിയാഴ്ച രാത്രി നല്ലേപ്പിള്ളി കോട്ടപ്പള്ളത്ത് മീൻവളർത്തുന്ന കുളത്തിന് സമീപം വാഹനം നിർത്തി യുവാവ് ഇറങ്ങിപ്പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. സംശയം തോന്നി സമീപത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും വാഹനത്തിലുണ്ടായിരുന്ന മൊബൈൽ ഫോണും ആറായിരം രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ ഇതേസ്ഥലത്ത് പോലീസ് നടത്തിയ തിരച്ചിലിലാണ് അരിയമിത്രനെ സ്വർണവുമായി പിടികൂടിയത്. യാതൊരു രേഖയും ഇയാളുടെ കൈവശമുണ്ടായിരുന്നില്ലെന്നും ഇയാളെയും സ്വർണവും പാലക്കാട് സെഷൻസ് കോടതി മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
തമിഴ്‌നാട്ടിൽ നിന്ന് സ്വർണം ആഭരണമാക്കി പണികഴിപ്പിക്കുന്നതിന് വേണ്ടി കൊണ്ടുവരികയായിരുന്നു. ഇതിനിടെ ആരോ പിന്തുടരുന്നതായി തോന്നിയപ്പോൾ കാർ നിർത്തി സ്വർണം കുഴിച്ചിട്ട് രാത്രിയിൽ ഒളിച്ചുകഴിയുകയായിരുന്നു എന്ന് ഇയാൾ പോലീസിൽ മൊഴി നൽകി. ഇതിനിടെ ഇയാളുടെ പക്കലുണ്ടായിരുന്ന 35 ഗ്രാം വരുന്ന സ്വർണമാല നഷ്ടപ്പെട്ടിരുന്നു. ഇത് പിന്നീട് പോലീസ് കോട്ടപ്പള്ളത്ത് നിന്ന് കണ്ടെടുത്തു. പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്ന് ചിറ്റൂർ എസ്.ഐ. എം. മഹേഷ് കുമാർ പറഞ്ഞു.
Comments