ലണ്ടൻ: ബോർഡിംഗ് സ്‌കൂളിലേക്ക് അയച്ചതിലുള്ള വൈരാഗ്യം തീർക്കുന്നതിന് മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച് മകൻ. സംഭവം നടന്ന് 40 വർഷത്തിന് ശേഷമാണ് പ്രതികാരം വീട്ടാൻ 51-കാരനായ മകൻ ശ്രമിച്ചത്. ബ്രിട്ടീഷുകാരനായ എഡ് ലിൻസെയെ കൊലപാതക ശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തു.
11 വയസുള്ളപ്പോൾ തന്റെ താത്പര്യത്തിന് വിരുദ്ധമായി മിതാപിതാക്കൾ ബോർഡിംഗ് സ്‌കൂളിൽ ചേർത്ത് പഠിപ്പിച്ചു. 1980കളിലായിരുന്നു സംഭവം. ലണ്ടനിലെ ഒരു ബോയ്‌സ് പബ്ലിക് സ്‌കൂളിൽ ചേർത്ത് പഠിപ്പിച്ച് തന്നെ പ്രയാസപ്പെടുത്തി. ഇതിനുള്ള പ്രതികാരമായാണ് 40 വർഷത്തിന് ശേഷം മാതാപിതാക്കളെ കൊല്ലാൻ ശ്രമിച്ചതെന്ന് മകൻ വെളിപ്പെടുത്തി.
അച്ഛനും അമ്മയും താമസിക്കുന്ന ഫാംഹൗസിലേക്ക് അർദ്ധരാത്രി അതിക്രമിച്ച് കയറിയ മകൻ ഇരുവരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. 85-കാരനായ നിക്കോളസ് ക്ലേയ്ടണും 82-കാരിയായ ജൂലിയയുമാണ് ആക്രമിക്കപ്പെട്ടത്. ബെഡ്‌റൂമിൽ കിടന്നിരുന്ന അച്ഛന്റെ തലയ്‌ക്കും ചെവിക്കും കൈകൾക്കും മാരകമായി പരിക്കേറ്റു. അപ്പുറത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മയെയും ക്രൂരമായി ഉപദ്രവിച്ചു. തല അടിച്ചു പൊട്ടിച്ചു. പിതാവിന്റെ തലച്ചോറിനുള്ളിൽ രക്തസ്രാവം ഉൾപ്പെടെ സംഭവിച്ചിരുന്നു. അഞ്ചാഴ്ചയോളം ആശുപത്രിയിൽ കിടന്നാണ് ഇയാൾ സുഖപ്രാപ്തി നേടിയത്.
രണ്ട് കുട്ടികളുടെ അച്ഛനാണ് പ്രതിയായ ലിൻസ്. കുട്ടിക്കാലത്ത് ബോർഡിംഗ് സ്‌കൂളിൽ അയച്ചതിൽ ലിൻസിന് ഇത്രമാത്രം അതൃപ്തിയുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ അറിഞ്ഞിട്ടില്ലായിരുന്നു. മകൻ എപ്പോഴും മാനസികമായി അകലം പാലിച്ചിരുന്നതിന്റെ കാരണം അവർ തിരിച്ചറിഞ്ഞിരുന്നില്ല. മകന്റെ അസന്തുഷ്ടിയുടെ കാരണമറിയാതെ വർഷങ്ങളോളം മാതാപിതാക്കൾ കഴിഞ്ഞു. ആവുന്നത്ര സാമ്പത്തിക സഹായം മകന് ചെയ്തു. എന്നിട്ടും അവൻ അകന്നുനിന്നിരുന്നതായി മാതാപിതാക്കൾ പറയുന്നു. മോശപ്പെട്ട കൗമാരത്തിന്റെ ട്രോമയായിരിക്കാം വയോധികരായ മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം ഇംഗ്ലണ്ടിലെ ചെഷൈറയിൽ നടന്നത്.
Comments