കണ്ണൂർ: പാനൂരിൽ പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലയ്‌ക്ക് പിന്നിൽ പ്രണയ പകയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കേസിലെ പ്രതി ശ്യാംജിത്ത് നടത്തിയ ആസൂത്രണം വ്യക്തമായി വിവരിച്ചുകൊണ്ടാണ് കുറ്റപത്രം. ആഴ്ചകൾ നീണ്ട ആസൂത്രണത്തിന് ശേഷമായിരുന്നു പാനൂർ സ്വദേശിനി വിഷ്ണു പ്രിയയെ ശ്യാംജിത്ത് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയതിന്റെ വൈരാഗ്യത്തിലാണ് വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയത് എന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഒക്ടോബർ 22 നായിരുന്നു വിഷ്ണു പ്രിയയെ ശ്യാംജിത്ത് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. ആരുമില്ലാത്ത സമയത്ത് വീട്ടിൽ എത്തിയ ഇയാൾ വിഷ്ണു പ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് ഒന്നര മാസങ്ങൾക്കുള്ളിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. ഇത് വലിയ നേട്ടമായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്.
കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് ശ്യാംജിത്തിനെ പിടികൂടിയിരുന്നു. ഇതിന് പുറമേ തെളിവ് ശേഖരണം വേഗത്തിൽ പൂർത്തിയാക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞു.
Comments