ന്യൂഡൽഹി; മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലെ നീന്തൽക്കുളം മോടി പിടിപ്പിക്കാനായി 31,92, 360 രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നു എന്ന് ധനമന്ത്രി സഭയിൽ പ്രസ്താവിച്ചതിന് തൊട്ട് പിന്നാലെയാണ് സർക്കാരിന്റെ ധൂർത്ത് പുറത്തു വന്നത്.
കെപിസിസി സെക്രട്ടറി അഡ്വ. സി. ആർ. പ്രാണകുമാറിന് ടൂറിസം ഡയറക്ടറേറ്റിൽ നിന്ന് വിവരവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് നീന്തൽകുളത്തിനായി ചെലവഴിച്ച ലക്ഷങ്ങളുടെ കണക്കുകൾ പുറത്ത് വന്നത്. 2016 മെയ് മുതൽ 2022 നവംബർ 14 വരെ ചെലവിട്ടത് 31,92,360 രൂപയാണ്. നിയമസഭയിലടക്കം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർക്കാർ മറച്ചുവച്ച കണക്കാണ് വിവരാവകാശ രേഖയിലൂടെ പുറത്ത് വന്നത്.
ക്ലിഫ് ഹൗസിൽ നീന്തൽകുളത്തിന്റെ നവീകരണത്തിനായി 18, 06, 789 രൂപയും റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും ചെലവായി. പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെയുള്ള കാലയളവിലാണ് നീന്തൽക്കുളം നവീകരിക്കാനായി 31,92, 360 രൂപ ചെലവിട്ടത്. കുളം നവീകരിച്ചെടുക്കാൻ ചെലവ് 18,06,789 രൂപ. മേൽക്കൂര പുതുക്കാനും പ്ലാൻറ് റൂം നന്നാക്കാനും ചെലവായത് 7,92,433 രൂപ. വാർഷിക അറ്റകുറ്റ പണികൾക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു. വർഷങ്ങൾക്ക് മുൻപ് നിർമിച്ചതും നാശാവസ്ഥയിലുമായ കുളമാണ് പുനരുദ്ധാരണം നടത്തി നന്നാക്കിയെടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നത്.
നിത്യചെലവുകൾക്ക് പോലും തുകയില്ലാതെ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കെ മന്ത്രിമന്ദിരങ്ങൾ മോടി കൂട്ടുന്നതിനും ഔദ്യോഗിക വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനും തുക ചെലവഴിക്കുന്നത് വലിയ വിവാദമായിരുന്നു. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിനും ചുറ്റുമതിലിനും ലിഫ്റ്റിനും വൻ തുക വകയിരുത്തിയതിലും വിമർശനം ഉയർന്നിരുന്നു.
Comments