തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ജനുവരി ഒന്ന് മുതൽ പഞ്ചിംഗ് സംവിധാനം നിർബന്ധമായും നടപ്പിലാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നിർദേശം നൽകി. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പ് വരുത്താനും ജീവനക്കാർ ജോലി സമയത്ത് ഓഫീസിൽ ഹാജരുണ്ടെന്ന് ഉറപ്പിക്കാനുമാണ് പഞ്ചിംഗ് സംവിധാനം നിർബന്ധമാക്കുന്നത്.
പഞ്ചിംഗ് സംവിധാനം നിർബന്ധമാക്കാൻ ഇതിന് മുൻപും നിർദേശം വന്നിരുന്നുവെങ്കിലും പൂർണ്ണമായ തോതിൽ നടപ്പിലാക്കിയിരുന്നില്ല. സർവീസ് സംഘടനകളുടെ എതിർപ്പായിരുന്നു പ്രധാന കാരണം.
പഞ്ചിംഗ് സംവിധാനം ഒന്നാം തീയതി മുതൽ നിർബന്ധമാക്കണമെന്ന് കാണിച്ച് സെക്രട്ടറിയേറ്റിലും കളക്ടറേറ്റിലും വിവിധ വകുപ്പ് മേധാവികൾക്കും ചീഫ് സെക്രട്ടറി നിർദേശം നൽകിയതായാണ് വിവരം. ചില സർവീസ് സംഘടനകൾ നിർദേശത്തെ പ്രത്യക്ഷത്തിൽ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, പൊതുവിൽ തീരുമാനത്തിന് എതിരാണ് എന്നാണ് സൂചന. ഡ്യൂട്ടി സമയത്ത് സംഘടനാ പ്രവർത്തനം നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അവതാളത്തിലാകുമോ എന്ന് മിക്കവർക്കും ആശങ്കയുണ്ട്.
Comments