ന്യൂഡൽഹി : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിച്ചില്ലായിരുന്നെങ്കിൽ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തിയേനെ എന്ന് വയനാട് എംപി രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ 100-ാം ദിവസം ജയ്പൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
ഹിമാചലിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് സാധിച്ചു. സത്യം പറഞ്ഞാൽ ഗുജറാത്തിൽ ആം ആദ്മി മത്സരിച്ചില്ലായിരുന്നെങ്കിൽ ഉറപ്പായും ബിജെപിയെ കോൺഗ്രസ് പരാജയപ്പെടുത്തുമായിരുന്നു. കോൺഗ്രസിനെ ലക്ഷ്യം വെച്ചാണ് ആം ആദ്മി മത്സരിച്ചത് എന്നും രാഹുൽ ആരോപിച്ചു.
ഭാരത് ജോഡോ യാത്ര തന്നെ സാഹോദര്യം എന്താണെന്ന് പഠിപ്പിച്ചു. ബിജെപി രാജ്യത്ത് വർഗീയ വിഷം വിതറുകയാണ്, എന്നാൽ ഇവിടെ എന്നും സാഹോദര്യവും സ്‌നേഹവും നിലനിൽക്കും. കോൺഗ്രസ് ആരാണെന്നും എന്തിനാണ് നിലനിൽക്കുന്നത് എന്നും ആഴത്തിൽ മനസിലാക്കുന്ന ദിവസം, മത്സരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടി വിജയിക്കുമെന്നാണ് രാഹുൽ പറഞ്ഞത്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നാണംകെട്ട തോൽവിയാണ് നേരിട്ടത്. 182 സീറ്റുകളിൽ നിന്ന് മത്സരിച്ച പാർട്ടിക്ക് ആകെ 17 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ. അഞ്ച് സീറ്റുകളിലാണ് ആം ആദ്മി വിജയിച്ചത്.
Comments