കാൻബെറ: കടയിൽ നിന്നും വാങ്ങിയ ചീര കഴിച്ചവർക്ക് മതിഭ്രമവും വിഭ്രാന്തിയും അനുഭവപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. ഓസ്‌ട്രേലിയയിലെ ചില കടകളിൽ നിന്നും ചീര വാങ്ങി ആഹാരമാക്കിയവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഏകദേശം എട്ട് പേർ വിക്ടോറിയയിൽ കുഴഞ്ഞുവീണു. ന്യൂ സൗത്ത് വെയിൽസിലുള്ള 47 പേർക്ക് വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ഇതിൽ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിക്ടോറിയയിലെ ലിൻഡെനൗവിലുള്ള ഫാമിൽ നിന്നുള്ളതാണ് പ്രശ്‌നം സൃഷ്ടിച്ച ചീരയെന്നാണ് റിപ്പോർട്ട്.
നിരവധി പേർക്ക് പനി പിടിച്ചുവെന്നും കാഴ്ച മങ്ങിയെന്നും പരാതികൾ ഉയർന്നിട്ടുണ്ട്. അതേസമയം ഒരുകൂട്ടമാളുകൾ ചീര കഴിച്ചതിന് ശേഷം പിച്ചുംപേയും പറയാൻ തുടങ്ങിയെന്നാണ് വിവരം. ഇല്ലാത്ത പലതും ഉണ്ടെന്ന് പറയുക. മറ്റുള്ളവർക്ക് കാണാൻ സാധിക്കാത്ത പലതും കണ്ടുവെന്ന് പറയുക എന്നിങ്ങനെയുള്ള വിഭ്രാന്തികൾ ചീര കഴിച്ചവർക്കുണ്ടായെന്നാണ് പറയപ്പെടുന്നത്.
ഓസ്‌ട്രേലിയയിൽ ഏതെല്ലാം ഔട്ട്‌ലെറ്റുകളിൽ ചീര വിതരണം ചെയ്തിട്ടുണ്ടോ അതെല്ലാം തിരിച്ചെടുക്കണമെന്നാണ് നിർദേശം. ചീരയിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് അറിയാൻ ആരോഗ്യവകുപ്പ് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
Comments