ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ കൈയ്യിലെടുക്കാൻ നീക്കം തുടങ്ങി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. ഏപ്രിൽ മുതൽ 500 രൂപയ്‌ക്ക് പാചകവാതക സിലിണ്ടറുകൾ നൽകുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പ്രഖ്യാപനം. വരുന്ന ബജറ്റിൽ ഇക്കാര്യം ഉൾപ്പെടുത്തുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.
ബിപിഎൽ പരിധിയിൽ പെടുന്നവർക്കും ഉജ്ജ്വല യോജന ഉപഭോക്താക്കൾക്കുമാണ് ആനുകൂല്യം ലഭിക്കുക. അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഗെഹ്ലോട്ടിന്റെ പ്രഖ്യാപനം. ഇതിലൂടെ സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം മറികടക്കാനാകുമെന്നാണ് ഗെഹ്ലോട്ടിന്റെ പ്രതീക്ഷ.
നിലവിൽ ഗെഹ്ലോട്ട് – സച്ചിൻ പൈലറ്റ് പോരിന്റെ പേരിൽ ആടിയുലയുകയാണ് സംസ്ഥാനത്തെ കോൺഗ്രസ്. പാർട്ടിക്കുളളിലെ പോര് കൊണ്ടു തന്നെ ഭരണത്തിൽ ഗെഹ്ലോട്ടിന് വേണ്ട വിധത്തിൽ ശ്രദ്ധിക്കാനാകുന്നില്ലെന്നും വിമർശനം ഉണ്ട്. ഇത് മറികടക്കുകയാണ് ലക്ഷ്യം.
ഉജ്ജ്വല യോജനയുടെ പേരിൽ പ്രധാനമന്ത്രി നാടകം കളിക്കുകയാണെന്ന് ഗെഹ്ലോട്ട് ആരോപിച്ചു. പദ്ധതിയിൽ വിതരണം ചെയ്യുന്ന സിലിണ്ടറുകൾ ഇപ്പോൾ കാലിയാണ്. ഇക്കാര്യം തന്റെ സർക്കാർ വ്യക്തമായി പഠിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഗെഹ്‌ലോട്ട് പറയുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന പരിപാടിയിൽ രാഹുലിനെ സാക്ഷിയാക്കി ആയിരുന്നു ഗെഹ്ലോട്ടിന്റെ പ്രഖ്യാപനങ്ങൾ.
പാവപ്പെട്ട ജനങ്ങൾക്ക് പലചരക്ക് സാധനങ്ങൾ നൽകുന്നതും പരിഗണനയിലാണെന്നും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. നാണയപ്പെരുപ്പം ഉയർന്നതോടെ ഭക്ഷ്യ സാധനങ്ങൾക്ക് വില ഉയർന്നുവെന്നും അതിനെ നേരിടാനാണ് ഈ നീക്കമെന്നും ഗെഹ്ലോട്ട് പറയുന്നു.
Comments