ഡൽഹി: രാഷ്ട്രീയ പരസ്യങ്ങൾ സർക്കാർ പരസ്യമായി പ്രചരിപ്പിച്ചതിന് ആം ആദ്മി പാർട്ടിക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ട് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ (എൽജി) വിനയ് കുമാർ സക്സേന. ആം ആദ്മി പാർട്ടിയിൽ നിന്ന് 97 കോടി രൂപ ഈടാക്കാൻ ചീഫ് സെക്രട്ടറിയോട് (സിഎസ്) ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നിർദേശം നൽകി. എന്നാൽ, ബിജെപിയുടെ നിർദ്ദേശങ്ങളാണ് ഗവർണർ നടപ്പാക്കുന്നതെന്നും ഇത്തരം ഉത്തരവുകൾ ഇറക്കാൻ അദ്ദേഹത്തിന് അധികാരമില്ലെന്നുമാണ് എഎപിയുടെ വാദം.
‘ആം ആദ്മി ഒരു ഒരു ദേശീയ പാർട്ടിയായി മാറി. ബിജെപിയും ലെഫ്റ്റനന്റ് ഗവർണറും എഎപിയുടെ പ്രവർത്തനത്തിന് തടയിടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ആം ആദ്മി പാർട്ടി നടത്തുന്ന നല്ല പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ല. ഇത്തരം ഉത്തരവുകൾ നൽകാൻ ലെഫ്റ്റനന്റ് ഗവർണർക്ക് അധികാരമില്ല. ബിജെപിയുടെ നിർദ്ദേശങ്ങൾക്കൊത്ത് പ്രവർത്തിക്കുകയാണ് വിനയ് കുമാർ സക്സേന. ജനങ്ങൾക്ക് ഉപകാരപ്രദമായ പ്രവൃത്തികൾക്ക് തടസ്സം നിൽക്കുകയാണ് ഗവർണർ’ എന്ന് എഎപി എംഎൽഎ സൗരഭ് ഭരദ്വാജ് പറഞ്ഞു.
സർക്കാർ പരസ്യങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ (സിസിആർജിഎ) ശുപാർശകൾ നടപ്പാക്കാൻ സക്സേന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സുപ്രീം കോടതി ഉത്തരവ് ലംഘിക്കുകയാണ് ആം ആദ്മി പാർട്ടി ചെയ്തിരിക്കുന്നത്. എഎപിയുടെ പരസ്യം നൽകാൻ സർക്കാർ ഖജനാവിൽ നിന്നും പണം ചിലവഴിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന്, പരസ്യത്തിന്റെ ഉള്ളടക്കം നിയന്ത്രിക്കാൻ 2017-ൽ മൂന്നംഗ സമിതിക്ക് കേന്ദ്രം രൂപം നൽകിയിരുന്നു. ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ & പബ്ലിസിറ്റി (ഡിഐപി) നൽകിയ പരസ്യത്തിൽ ആം ആദ്മി സർക്കാർ എത്ര പണം ചിലവഴിച്ചു എന്നതിൽ അന്വേഷണവും നടന്നിരുന്നു.
Comments