ന്യൂഡൽഹി: ആംആദ്മിക്കെതിരെ ഗുരുതര ആരോപണവുമായി സാമ്പത്തിക തട്ടിപ്പുകേസ് പ്രതി സുകേഷ് ചന്ദ്രശേഖർ. ഡൽഹി സർക്കാരിന് 60 കോടി രൂപ കൈമാറിയെന്നാണ് കോൺമാൻ സുകേഷ് ചന്ദ്രശേഖറിന്റെ ആരോപണം. 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട വിചാരണയ്‌ക്ക് ഡൽഹിയിലെ പട്യാല കോടതിയിൽ എത്തിയപ്പോഴായിരുന്നു സുകേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സുകേഷ് ആംആദ്മിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
പട്യാല കോടതിയിൽ ഹാജരായതിന് ശേഷം പുറത്തേക്കുവന്ന സുകേഷ് ചുറ്റും കൂടി നിന്ന മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ തയ്യാറാകുകയായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മറ്റ് എഎപി നേതാക്കളെയും നേരിട്ട് കാണുകയും പണം നൽകുകയും ചെയ്തിരുന്നോയെന്നായിരുന്നു മാദ്ധ്യമങ്ങൾ ആരാഞ്ഞത്. ഉണ്ടെന്ന് സുകേഷ് മറുപടി നൽകി. എത്ര രൂപയാണ് ആംആദ്മി നേതാക്കൾക്ക് നൽകിയതെന്നായിരുന്നു മാദ്ധ്യമങ്ങളുടെ അടുത്ത ചോദ്യം. 60 കോടി രൂപയെന്ന് സുകേഷ് പ്രതികരിച്ചു. മാദ്ധ്യമപ്രവർത്തകരോട് കൂടുതൽ പ്രതികരിക്കുന്നതിന് മുമ്പ് സുകേഷിനെ പോലീസ് അവിടെ നിന്നും മാറ്റി.
സുകേഷിന്റെ പ്രതികരണവും ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വൈറലായതോടെ എഎപിക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. അഴിമതിയിൽ മുങ്ങിനിവരുന്ന ആംആദ്മി നേതാക്കളെ ഇപ്പോഴും പാർട്ടി സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കെജ്‌രിവാളിന് ഒന്നും മറയ്‌ക്കാനില്ലെങ്കിൽ നുണ പരിശോധനയ്‌ക്ക് ഹാജരാകണമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല ആവശ്യപ്പെട്ടു.
ആൾമാറാട്ടം നടത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ നിലവിൽ ഡൽഹിയിലെ മണ്ഡോലി ജയിലിലാണ്. കഴിഞ്ഞ ഏതാനും നാളുകളായി ഡൽഹി സർക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കോൺമാൻ ഉന്നയിക്കുന്നത്. എഎപിയ്‌ക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്നും ഇയാൾ ഡൽഹി ലെഫ്. ഗവർണറോട് അഭ്യർത്ഥിച്ചിരുന്നു.
Comments