തിരുവനന്തപുരം: ഇഷ്ടക്കാർക്ക് പിൻവാതിൽ നിയമമനം നൽകാൻ സർക്കാർ ചിലവിട്ടത് ലക്ഷങ്ങൾ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ മറികടന്ന് നിയമനം നൽകാനായി വിവിധ സർക്കാർ ഏജൻസികൾ ലക്ഷക്കണക്കിന് തുകയാണ് ചിലവിട്ടത്. ഒരു ചിലവുമില്ലാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സേവനം ലഭിക്കുമെന്നിരിക്കെയാണ് സർക്കാർ ഖജനാവിൽ നിന്നും ധൂർത്ത്.
വിജ്ഞാപനം ക്ഷണിക്കൽ, പരീക്ഷ, അഭിമുഖം എന്നിവയ്‌ക്കായി സർക്കാർ സ്ഥാപനങ്ങൾ 20 ലക്ഷം രൂപയോളം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന് പ്രതിഫലം നൽകിയിട്ടുണ്ട്. കരാർ നിയമനങ്ങളിലെ ക്രമക്കേടിന് സർക്കാർ അന്വേഷണം നേരിടുന്നൊരു സ്ഥാപനം ഈ വകയിൽ 8.60 ലക്ഷം രൂപ കൈമാറിയതായിട്ടുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംവിധാനം നിലനിൽക്കേ നിയമനത്തിന് പണം മുടക്കുന്നത് നിയമവിരുദ്ധമാണ്. കൺസൾട്ടൻസി സ്ഥാപനമായ സിഎംഡിയെ മറയാക്കി സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനങ്ങൾ അരങ്ങേറുകയാണ്. ഇഷ്ടമുള്ളവരെ നിയമിക്കാൻ പാകത്തിൽ വിജ്ഞാപനം തയ്യാറാക്കി സിഎംഡിക്ക് കൈമാറും. പിന്നീട് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. നിയമനം നടക്കുന്ന സ്ഥാപന പ്രതിനിധിയും അഭിമുഖ പാനലിൽ ഉണ്ടാകും. നിശ്ചയിച്ചുവെച്ച പ്രകാരം നിയമനം നല്ഡകുകയും ചെയ്യും. പരീക്ഷനടത്തിപ്പ് ഉൾപ്പെടെയുള്ള ജോലികൾ മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും നിയമനം നൽകുന്നത് അതത് സ്ഥാപനങ്ങളാണെന്നുമാണ് സിഎംഡിയുടെ വാദം. ഒരു സ്ഥാപനത്തിനും ഇത്തരമൊരു നിയമനധികാരമില്ലെന്ന് പിഎസ് സിയും എംപ്ലോയ്‌മെന്റ് അധികൃതരും വ്യക്തമാക്കി.
2020-ന് ശേഷം കിഫ്ബി, കെ.എസ്.ഐ.ഡി.സി, കുടുംബശ്രീ, ഡിജിറ്റൽ സർവകലാശാല, കൺസ്ട്രക്ഷൻ കേർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് അഞ്ഞൂറിലധികം നിയമനങ്ങളാണ് സമാന രീതിയിൽ നടന്നിരിക്കുന്നത്. ഈ സ്ഥാപനങ്ങളിൽ നിന്ന് പരീക്ഷ നടത്തിപ്പിന് പ്രതിഫലം വാങ്ങിയിട്ടുണ്ടെങ്കിലും വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന നിലപാടിലാണ് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി).















