ദുബായ്: അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ നില മെച്ചപ്പെടുത്തി ഇന്ത്യൻ താരങ്ങൾ. മാർനസ് ലബുഷാനേയും പാറ്റ്കമ്മിൻസും രവീന്ദ്ര ജഡേജയുമാണ് ബാറ്റിംഗിലും ബൗളിംഗിലും ഓൾറൗണ്ടർമാരിലും യഥാക്രമം മുൻനിരക്കാർ. മൂന്ന് മേഖലയിലെ ആദ്യ പത്തിൽ ഇന്ത്യയുടെ ആറുതാരങ്ങൾ സ്ഥാനം നിലനിർത്തി.
രാജ്യങ്ങളുടെ നിലയിൽ ഇന്ത്യ രണ്ടാംസ്ഥാനത്താണ്. ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടും നാലാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുമാണ്. ന്യൂസിലാന്റാണ് അഞ്ചാം സ്ഥാനത്തുള്ളത്.
ബാറ്റർമാരിൽ ഒന്നാമൻ ഓസീസിന്റെ മാർനസ് ലബുഷാനെയാണ്. പാകിസ്താന്റെ ബാബർ അസം രണ്ടാമതും ഓസീസിന്റെ സ്റ്റീവ് സ്മിത് മൂന്നാമതുമാണ്. ഓസീസിന്റെ തന്നെ ട്രാവിസ് ഹെഡ് നാലാമതും ഇംഗ്ലണ്ടിന്റെ ജോ റൂട്ട് അഞ്ചാമനുമായി. ഒരു സ്ഥാനം പുറകോട്ടായെങ്കിലും ഋഷഭ് പന്താണ് ആദ്യ പത്തിൽ ആറാം സ്ഥാനത്തുള്ള ഇന്ത്യൻ താരം. രോഹിത് ശർമ്മ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതിലേയ്‌ക്ക് കയറി. ഇന്ത്യൻ താരങ്ങളിൽ ശുഭ്മാൻ ഗില്ലും(54) ശ്രേയസ് അയ്യരും(26) നില മെച്ചപ്പെടുത്തിയപ്പോൾ ഏറെ നാൾക്ക് ശേഷം ചേതേശ്വർ പൂജാര(16)യുടെ നിലയും മെച്ചപ്പെട്ടു.
ബൗളർമാരിൽ ആദ്യ പത്തിൽ ബുംമ്രയും അശ്വിനും ഓരോ സ്ഥാനം പുറകോട്ടിറങ്ങേണ്ടി വന്നിരിക്കുകയാണ്. ഓസീസിന്റെ പാറ്റ് കമ്മിൻസാണ് ഒന്നാമൻ. ഇംഗ്ലണ്ടിന്റെ സീനിയർ താരം ജെയിംസ് ആൻഡേഴ്‌സൺ രണ്ടാമനും ദക്ഷിണാഫ്രിക്കയുടെ റബാഡ മൂന്നാമനുമാണ്. ബുംമ്ര നാലാമതും അശ്വിൻ അഞ്ചാമതുമായി മാറി.
ഓൾറൗണ്ടർമാരിൽ ഇന്ത്യയുടെ രണ്ടുതാരങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്ത് ശക്തമായ സാന്നിദ്ധ്യമായി തുടരുന്നത്. ബംഗ്ലാദേശിനെതിരെ കളിക്കാതിരുന്നിട്ടും രവീന്ദ്രജഡേജ ഒന്നാമനായിത്തന്നെ തുടരുകയാണ്. ആർ.അശ്വിനാണ് രണ്ടാമൻ. ബെൻ സ്‌റ്റോക്‌സിനെ നാലാമനാക്കി ബംഗ്ലാദേശ് നായകൻ ഷാഖ്വിബ് അൽ ഹസൻ മൂന്നാമനായി മൂന്നോട്ടു കയറി. ഓസീസിന്റെ മിച്ചൽ സ്റ്റാർക്കാണ് അഞ്ചാമൻ.
Comments