ബെയ്ജിങ്: ചൈനയിൽ കൊറോണ ബാധിതയായ ചൈനീസ് ഗായികയ്‌ക്കെതിരെ വിമർശനം ശക്തം. താൻ മനഃപൂർവ്വം കൊറോണ വരുത്തിവച്ചതാണെന്ന് വെളിപ്പെടുത്തിയതോടെയാണ് യുവതിക്കെതിരെ വിമർശനമുയർന്നത്. രാജ്യത്ത് കൊറോണ വ്യാപനം അതിരൂക്ഷമാകുന്നതിനിടെ നിരുത്തരവാദപരമായി പെരുമാറിയെന്നാണ് വിമർശനം.
ചൈനയിലെ പ്രമുഖ ഗായികയും ഗാനരചയിതാവുമായ ജെയ്ൻ ഷാംഗ് ആണ് വിവാദത്തിൽ അകപ്പെട്ടത്. തനിക്ക് കൊറോണ വന്നത് താൻ മുൻകൂട്ടി തീരുമാനിച്ച പദ്ധതി പ്രകാരമാണെന്നും മനഃപൂർവ്വം വരുത്തിയതാണെന്നും ജെയ്ൻ ഷാംഗ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. കൊറോണ ബാധിതരുമായി മനഃപൂർവ്വം അടുത്തിടപഴകിയിരുന്നു. കൊറോണ ബാധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് അതു ചെയ്തത്. ഇതിന് പിന്നാലെയാണ് താൻ പോസിറ്റീവായതെന്നും ഗായിക അറിയിച്ചു.
ഇത്തരത്തിൽ സ്വയം കൊറോണ വരുത്തിയതിന് ഒരു കാരണമുണ്ടെന്നാണ് ഗായികയുടെ വാദം. പുതുവത്സരത്തിന് ഒരു സംഗീത പരിപാടി നടത്തേണ്ടതുണ്ട്. നിരവധിയാളുകൾ പങ്കെടുക്കുമെന്ന് കരുതുന്ന പരിപാടിയാണത്. ആ സമയത്ത് തനിക്ക് രോഗം ബാധിച്ചുകഴിഞ്ഞാൽ പ്രോഗ്രാം മുടങ്ങും. അതിനാൽ പരിപാടിക്ക് മുന്നോടിയായി കൊറോണ മനഃപൂർവ്വം വരുത്തിയതാണ്. അങ്ങനെയെങ്കിൽ പുതുവത്സരമാകുമ്പോഴേക്കും രോഗം ഭേദമാകും. പരിപാടിയിൽ ഉറപ്പായും പങ്കെടുക്കാൻ കഴിയുകയും ചെയ്യുമെന്ന് ജെയ്ൻ ഷാംഗ് പറയുന്നു.
പനി, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ ഒരുദിവസം മാത്രമേ ഇവ നീണ്ടുനിന്നുള്ളൂ. ഒരു പകലും രാത്രിയും പിന്നിട്ടതോടെ ലക്ഷണങ്ങൾ അപ്രത്യക്ഷമായി. മരുന്ന് കഴിക്കാതെ തന്നെ സുഖം പ്രാപിച്ചു. ധാരാളം വെള്ളം കുടിച്ചിരുന്നു. വിറ്റമിൻ സിയും കഴിച്ചുവെന്ന് 38-കാരിയായ ഗായിക പറഞ്ഞു. ട്വിറ്ററിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂയർ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി മനഃപൂർവ്വം ചെയ്തതാണെന്ന് അറിയിച്ചതോടെ സംഭവം ചർച്ചയായി.
Singer #JaneZhang says that she's worried she'll be sick for New Years concerts, so she decided to visit some covid+ people to get sick and get over it
Now she's getting bashed because she said she recovered in 1 day, lost weight and now has good skin😂 pic.twitter.com/wyki8v2wrZ
— 🍉 田里的猹 (@melonconsumer) December 17, 2022
ബിഎഫ്.7 ഉപവകഭേദം പടർന്നതോടെ ചൈനയിൽ രോഗബാധിതർ നാൾക്കുനാൾ വർധിക്കുന്നതാണ് സാഹചര്യം. ആശുപത്രികൾ പൂർണമായും കൊറോണ രോഗികളാൽ നിറഞ്ഞുകഴിഞ്ഞു. ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കെട്ടിക്കിടക്കുകയാണ്. രോഗത്തെ പ്രതിരോധിക്കാൻ ജനങ്ങൾ പാടുപെടുന്നതിനിടയ്‌ക്ക് ബാലിശമായി പെരുമാറിയെന്നാണ് ഗായികക്കെതിരായ വിമർശനം. സംഭവം വിവാദമായതോടെ അവർ പോസ്റ്റ് പിൻവലിക്കുകയും ജനങ്ങളോട് മാപ്പുചോദിക്കുകയും ചെയ്തു.
Comments