തിരുവനന്തപുരം: തുടർഭരണം ലഭിക്കുന്നതിനായി പാർട്ടിയും സംഘടനാ സംവിധാനവും ശക്തിപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒന്നോ രണ്ടോ കൊല്ലം കൊണ്ട് സംസ്ഥാന സര്‍ക്കാരിനെ വിലയിരുത്തരുത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ കേരളത്തെ ശ്വാസം മുട്ടിക്കുന്നതാണ്. എല്ലാ ലോക്കൽ കമ്മിറ്റികളും കേന്ദ്ര വിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കും. മാദ്ധ്യമ രംഗത്തെ തെറ്റായ പ്രവണതകൾക്കെതിരെ ബദൽ സൃഷ്ടിക്കാൻ ദേശാഭിമാനിയെ ശക്തിപ്പെടുത്തുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
‘പാർട്ടിയുടെ നിലപാടുകൾ ജനപക്ഷത്ത് നിന്നാകണം. ജനം അംഗീകരിക്കാത്ത ഒരു പ്രവണതയും പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ല. ജനവിരുദ്ധ പ്രവണതകൾ സിപിഎം അംഗീകരിക്കില്ല, വിട്ടുവീഴ്ചയില്ലാത്ത സംഘടനാ നിലപാട് എടുക്കും. തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ എല്ലാവരും തയ്യാറാകണം. വെള്ളം കടക്കാത്ത അറകളുള്ള കമ്പാർട്ടുമെന്റല്ല സിപിഎം. ഒന്നോ രണ്ടോ കൊല്ലം കൊണ്ട് മാത്രം സര്‍ക്കാരിനെ വിലയിരുത്തരുത്’.
‘കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. ജിഎസ്ടി കുടിശിക നൽകുന്നതിൽ പോലും വീഴ്ചയാണ്. അതിനാൽ ജനുവരി 20 മുതൽ 31 വരെ എല്ലാ ലോക്കൽ കമ്മിറ്റികളും കേന്ദ്ര വിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കും. ഇതൊരു തുടക്കം മാത്രമാണ്. വലിയ പ്രക്ഷോഭങ്ങൾ പിന്നാലെ ഉണ്ടാകും. മാദ്ധ്യമ രംഗത്ത് തെറ്റായ പ്രവണതകളുണ്ട്. ഇതിനെതിരെ ബദൽ മാദ്ധ്യമങ്ങളെ ശക്തിപ്പെടുത്തും. ദേശാഭിമാനിയെ മെച്ചപ്പെടുത്തും. പാർട്ടിയുടെ ജനകീയ സമ്പർക്കം വിപുലമാക്കും, സർക്കാരിന്‍റെ ജനപക്ഷ സമീപനങ്ങൾ വീടുകൾ തോറും കയറി ബോധവത്കരിക്കും’ എന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Comments