കൊച്ചി: പുതിയ സീസണിന് മുമ്പ് അവസരംകാത്ത് താരങ്ങളുടെ നീണ്ടനിരയുണ്ടെങ്കിലും ടീമുകളിലെ ഒഴിവ് 87 മാത്രമാണെന്നത് ഭൂരിഭാഗം പേരേയും നിരാശരാക്കും. ഐപിഎൽ ടീമുകൾക്ക് ആകെ 206.5 കോടിമാത്രമേ ഇനി മുതൽമുടക്കാനാകൂ എന്നതിനാൽ ഫലപ്രദമായി ഉപയോഗിക്കാനാവുന്ന ഓൾറൗണ്ടേഴ്‌സിന് തന്നെയാണ് നറുക്കുവീഴുക.
നിലവിൽ 163 താരങ്ങളാണ് പത്തുടീമുകളിലായി സ്ഥാനം നഷ്ടപ്പെടാതെ നിൽക്കുന്നവർ. ഇനി ഇടമുള്ളത് 87 പേർക്കാണ്. ഇതിലേയ്‌ക്കാണ് 405 കളിക്കാരുടെ ലേലപട്ടിക തയ്യാറാക്കിയിട്ടു ള്ളത്. അന്താരാഷ്‌ട്ര തലത്തിൽ ഇതാദ്യമായി യുഎഇയുടെ ദേശീയ ടീമിൽ നിന്നും 10 താരങ്ങളുമുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇന്ത്യയുടെ ക്രിക്കറ്റ് കരുത്തായി മാറുന്ന ജമ്മുകശ്മീരിൽ നിന്നും ഇത്തവണ 21 പേരാണ് ലേലപട്ടികയിലിടം നേടിയിരിക്കുന്നത്. നിലവിൽ ഉമ്രാൻ മാലിക് പേസ് ബൗളർമാരിൽ ഏറെ പ്രശസ്തനായിക്കഴിഞ്ഞു.
നാനൂറ്റിയഞ്ച് താരങ്ങളിൽ 273 പേരും ഇന്ത്യൻ താരങ്ങളാണ്. 11 താരങ്ങളുടെ അടിസ്ഥാന വില 1.5 കോടിയായി ഐപിഎൽ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ ഇന്ത്യൻ താരങ്ങളായ മനീഷ് പാണ്ഡെ യും മായങ്ക് അഗർവാളും ഉൾപ്പെട്ടിട്ടുണ്ട്. മലയാളി താരങ്ങളിൽ രോഹൻ കുന്നുമലിന് 20 ലക്ഷമാണ് അടിസ്ഥാന തുക നിശ്ചയിച്ചിരിക്കുന്നത്.















