ന്യൂഡൽഹി: ലിവിംഗ് ടുഗെതർ പങ്കാളി ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി അഫ്താബ് അമീൻ പൂനാവാലക്ക് ജാമ്യമില്ല. അഫ്താബ് 14 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരണമെന്ന് ഡൽഹി കോടതി വ്യക്തമാക്കി. അഫ്താബിന്റെ ശബ്ദ സാമ്പിൾ ശേഖരിക്കാനും പോലീസിന് കോടതി അനുമതി നൽകി.
അഫ്താബിന്റെ ശബ്ദ സാമ്പിൾ പരിശോധന തിങ്കളാഴ്ച രാവിലെ സിബിഐ ആസ്ഥാനത്ത് നടക്കും.
അതേസമയം, ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കർ കോടതിയിലെത്തിയത് ബിജെപി നേതാക്കൾക്കൊപ്പമാണ്. ബിജെപി നേതാവ് കിരിത് സോമയ്യക്കൊപ്പം ഡൽഹി പോലീസ് ആസ്ഥാനത്ത് എത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് സംസാരിച്ചു. കേസിന്റെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുവാനും ശ്രദ്ധക്ക് കഴിവതും വേഗം നീതി ലഭ്യമാക്കാനും പോലീസിനോട് അഭ്യർത്ഥിച്ചതായി അദ്ദേഹം പറഞ്ഞു. നിലവിലെ അന്വേഷണത്തിൽ തൃപ്തനാണെന്നും അദ്ദേഹം അറിയിച്ചു.
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ശ്രദ്ധയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളാക്കി മുറിച്ച ശേഷമാണ് അഫ്താബ് വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചത്. ദക്ഷിണ ഡൽഹിയിലെ മെഹ്രോളിയിലെ വീട്ടിൽ മൃതദേഹം സൂക്ഷിക്കാനായി 300 ലിറ്ററിന്റെ ഫ്രിഡ്ജ് അഫ്താബ് വാങ്ങിയിരുന്നു.
Comments