ന്യൂഡൽഹി: ‘ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി‘ പരിഷ്കരണത്തിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പരിഷ്കരണത്തിന് അനുമതി നൽകിയത്. ഇരുപത്തിയഞ്ച് ലക്ഷം വിമുക്തഭടന്മാർക്ക് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി.
രാഷ്‌ട്രസേവനത്തിന്റെ ഭാഗമായി വീരമൃത്യു വരിച്ച സൈനികരുടെ വിധവകൾ, ദിവ്യാംഗരായ സൈനികർ എന്നിവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒരേ കാലദൈർഘ്യത്തിൽ സൈനിക സേവനം ചെയ്ത്, ഒരേ റാങ്കിൽ വിരമിച്ച സൈനികരുടെ പെൻഷൻ ഏകീകരിക്കുന്ന പദ്ധതിയാണ് ‘ഒരു റാങ്ക് ഒരു പെൻഷൻ‘.
‘ഒരു റാങ്ക് ഒരു പെൻഷൻ‘ പദ്ധതി പരിഷ്കരിക്കുന്നതിലൂടെ, സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ ആത്മവീര്യം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 2019 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും പദ്ധതി നടപ്പിലാക്കുകയെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
2019 ജൂലൈ മുതൽ 2022 ജൂൺ വരെയുള്ള കാലഘട്ടത്തിലെ പെൻഷൻ തുക നൽകുന്നതിനായി 23,600 കോടി രൂപ കൂടി വകയിരുത്തും. 31 ശതമാനം ഡിഎയോടെ, പ്രതിവർഷം 8,450 കോടി രൂപയുടെ വാർഷിക അധിക ചിലവ്, പദ്ധതിയിനത്തിൽ സർക്കാരിനുണ്ടാകും.
2014 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ 2015 നവംബർ മാസത്തിലായിരുന്നു കേന്ദ്ര സർക്കാർ ‘ഒരു റാങ്ക് ഒരു പെൻഷൻ‘ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം പ്രതിവർഷം 7,123 കോടി രൂപ നിരക്കിൽ ഇതുവരെ 57,000 കോടി രൂപ കേന്ദ്ര സർക്കാർ വിതരണം ചെയ്തു കഴിഞ്ഞു.
Union Cabinet, headed by PM Modi, approves the revision of pension of Armed Forces pensioners and family pensioners under One Rank One Pension (OROP) from July 1, 2019. pic.twitter.com/EpdzFg7KtY
— ANI (@ANI) December 23, 2022















