ബീജിംഗ്: ചൈനയിൽ ഈ ആഴ്ചയിലെ ഒരു ദിവസം 37 മില്ല്യൺ അതായത് മൂന്ന് കോടി എഴുപത് ലക്ഷം പേർക്ക് കൊറോണ ബാധിച്ചതായി റിപ്പോർട്ട്. ഇതാദ്യമായിട്ടാണ് ലോകത്ത് തന്നെ ഇത്രയധികം പേർക്ക് ഒരാഴ്ചയ്‌ക്കിടെ രോഗം സ്ഥിരീകരിക്കുന്നത്. ഡിസംബറിലെ ആദ്യ 20 ദിവസങ്ങളിൽ ചൈനയിലെ ജനസംഖ്യയുടെ 18 ശതമാനം പേരിൽ രോഗം സ്ഥിരീകരിച്ചിരിക്കാമെന്നാണ് വിവരം. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ ആഭ്യന്തര യോഗത്തിൽ നിന്നുള്ള റിപ്പോർട്ടുകളിലാണ് ഈ വിവരമുള്ളത്. പ്രതിദിനം കൊറോണ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്ന് വരികയാണ്. ജനുവരിയോടെ പ്രതിദിനം 40 ലക്ഷം പേരിലായിരിക്കും രോഗം സ്ഥിരീകരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് ജനങ്ങളിൽ വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞതാണ് രോഗം ഇത്ര വേഗത്തിൽ പടരാൻ കാരണമായത്. പ്രധാന നഗരങ്ങളായ സിചുവാനിലും ബീജിംഗിലും ജനസംഖ്യയുടെ പകുതിയിലധികം പേരും രോഗബാധിതരാണ്. എന്നാൽ എത്ര പേർ രോഗം ബാധിച്ച് മരിച്ചു എന്നത് സംബന്ധിച്ചുള്ള യാതൊരു വിവരവും ഇതുവരെ പുറത്ത് വന്നിട്ടില്ല.
അതേസമയം മാർച്ചോടെ ചൈനയിൽ രോഗവ്യാപനം അതിന്റെ പാരമ്യത്തിൽ എത്തുമെന്നാണ് ലണ്ടൻ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ എയർഫിനിറ്റി ലിമിറ്റഡ് പറയുന്നത്. 42 ലക്ഷം പേരിൽ പ്രതിദിനം രോഗബാധ സ്ഥിരീകരിക്കുന്ന അവസ്ഥയാകും ഉണ്ടാകുന്നത്. അതിവേഗമാണ് രാജ്യത്ത് കൊറോണ പടരുന്നത്. പല ആശുപത്രികളും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആവശ്യമായ ആരോഗ്യ സേവനം കൃത്യമായി ജനങ്ങൾക്ക് ലഭിക്കാത്തതും രോഗബാധ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
Comments