തിരുവനന്തപുരം: പൂവാർ ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. നെടുമങ്ങാട് സ്വദേശി എം. സുനിൽ കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. വിദ്യാർത്ഥിയെ അകാരണമായി മർദ്ദിക്കുകയും സ്‌റ്റേഷൻ മാസ്റ്ററുടെ മുറിയിൽ പൂട്ടിയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. സംഭവം കോർപ്പറേഷന് നാണക്കേടുണ്ടാക്കിയെന്നത് പരിഗണിച്ചാണ് എംഡി ബിജു പ്രഭാകറിന്റെ നടപടി.
പ്രശ്‌നങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ജീവനക്കാരൻ തന്നെ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതായി കെഎസ്ആർടിസി വിജിലൻസ് സംഘം നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ബസ് കയറാനെത്തിയ വിദ്യാർത്ഥിയെ വലിച്ചിഴച്ച് സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ എത്തിച്ചതും ബന്ദിയാക്കാൻ ശ്രമിച്ചതും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലും ഇക്കാര്യങ്ങൾ ശരി വെയ്‌ക്കുന്ന തരത്തിലാണ്.
ആരോപണ വിധേയനായ എം. സുനിൽകുമാർ കഴിഞ്ഞ ദിവസം പോലീസിൽ കീഴടങ്ങിയിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽവിട്ടു. കഴിഞ്ഞ ബുധനാഴ്ചയാണ് ബസ് കാത്തുനിന്ന വിദ്യാർത്ഥിയെ ട്രാൻസ്‌പോർട്ട് ജീവനക്കാരൻ മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Comments