മിർപൂർ: ബംഗ്ലാദേശ് പിടിമുറുക്കിയ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് നിർണ്ണായക വിജയം സമ്മാനിച്ച അശ്വിനും ശ്രേയസ് അയ്യർക്കും അഭിനന്ദനപ്രവാഹം. തന്റെ കരിയറിൽ പ്രത്യേകിച്ച് ടെസ്റ്റ് മത്സരങ്ങളിൽ അവിശ്വസനീയമായ ബൗളിംഗും ബാറ്റിംഗും പുറത്തെടുക്കുന്ന അശ്വിന്റെ കളിമികവാണ് ഇന്ത്യയെ തകരാതെ കാത്തത്. കളിയിലെ താരമായി അശ്വിനേയും പരമ്പരയിലെ താരമായി ചേതേശ്വർ പൂജാരയേയും തിരഞ്ഞെടുത്തു. ശ്രേയസ് അയ്യർ 29 റൺസുമായും അശ്വിൻ 42 റൺസുമായും പുറത്താകാതെ നിന്നു.
ഇന്ന് പുറത്തായത് 34 എടുത്ത അക്ഷർ പട്ടേലും 13 റൺസെടുത്ത ഉനദ്കടും 9 റൺസെടുത്ത ഋഷഭ് പന്തുമാണ്. ഇതോടെ ഇന്ത്യ 2-0ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പി ലേയ്‌ക്കുള്ള യോഗ്യതയും ഇന്ത്യ ഇതോടെ സ്വന്തമാക്കി. വിദേശ മണ്ണിൽ പരമ്പര നേടേണ്ടത് പോയിന്റ് ഇനത്തിലും പ്രധാനമാണ്.
ജയിക്കാൻ 145 റൺസ് മാത്രം വേണ്ടിടത്താണ് ഇന്ത്യ 7ന് 74 എന്ന നിലയിലേക്ക് മൂക്കുകു ത്തിയത്. എന്നാൽ എട്ടാം വിക്കറ്റിൽ അശ്വിനെത്തിയതോടെ ശ്രേയസ് അയ്യരുമൊത്ത് 71 റൺസ് കൂട്ടുകെട്ടുമായി ഇന്ത്യയുടെ തോണി ഇരുവരും ചേർന്ന് വിജയതീരമണയിച്ചു.
രണ്ടാം ടെസ്റ്റിലെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ നാലാം ഇന്നിംഗ്‌സിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് അശ്വിൻ ശ്രേയസ്സിനൊപ്പം ഉണ്ടാക്കിയത്. 1985ൽ കപിൽ ദേവും എൽ ശിവരാമകൃഷ്ണനും നേടിയ 70 റൺസ് കൂട്ടുകെട്ടെന്ന റെക്കോർഡാണ് 71 റൺസ് നേടി അശ്വിനും-ശ്രേയസ്സും പഴങ്കഥയാക്കിയത്.















