കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന എൻജിഒകളിലെ വനിതാ ജീവനകാർക്ക് വിലക്കേർപ്പെടുത്തി താലിബാൻ ഭരണകൂടം. വസ്ത്രധാരണത്തിൽ ഇസ്ലാമിക രീതികൾ പിന്തുടരുന്നില്ലന്നാരോപിച്ചാണ് നടപടി. അഫ്ഗാനിലെ പ്രദേശിക, വിദേശ സർക്കാർ ഇതര സംഘടനകൾക്ക് വിലക്ക് സംബന്ധിച്ച് ഉത്തരവ് നൽകിയതായാണ് വിവരം.
വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ഐക്യരാഷ്‌ട്രസഭ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഈ നീക്കം ബാധിക്കുമെന്ന് യുഎൻ ആശങ്കപ്പെടുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യത്ത് ശൈത്യകാലം കൂടി വരുന്നതോടെ ജനജീവിതം കൂടുതൽ ദുഷ്‌കരമാകുമെന്നും സഹായമെത്തിക്കുന്നതിന് വിലക്ക് ബാധിക്കുമെന്നും യുഎൻ വക്താവ് അറിയിച്ചു.
സ്ത്രീകൾ ഇസ്ലാമിക രീതിയിലുള്ള വസ്ത്രം ധരിക്കണമെന്ന താലിബാൻ നിർദേശം ചില എൻജിഒകളിലെ ജീവനക്കാർ പാലിച്ചില്ലെന്നും അതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വനിതാ ജീവനക്കാർക്ക് വിലക്ക് ഉണ്ടായിരിക്കുമെന്നും സാമ്പത്തിക മന്ത്രാലയ വക്താവ് അബ്ദുൾറഹ്മാൻ ഹബീബ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
സർവകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് വിലക്കേർപ്പെടുത്തി ദിവസങ്ങൾക്കിപ്പുറമാണ് പുതിയ വിലക്ക്. ഉത്തരവിനെതിരെ രാജ്യത്തിന് അകത്തും പുറത്തും കടുത്ത വിമർശനമാണ് ഉയരുന്നത്. രാജ്യന്തര അംഗീകാരം നേടാനും സാമ്പത്തിക ഉപരോധങ്ങൾ ഒഴിവാക്കാനുമുള്ള താലിബാൻ ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് ഈ നിയന്ത്രണങ്ങൾ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Comments