പാലക്കാട്: സിക്കിമിൽ വീരമൃത്യുവരിച്ച സൈനികൻ പാലക്കാട് മാത്തൂർ സ്വദേശി വൈശാഖിന് യാത്രാ മൊഴി നൽകി ജന്മനാട്. മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ ഐവർ മഠത്തിൽ സംസ്‌കരിച്ചു. ചുങ്കമനം എയുപി സ്‌കൂളിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. നൂറുകണക്കിന് പേരാണ് പ്രിയ സൈനികനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്. മന്ത്രി കെ കൃഷ്ണൻകുട്ടി സർക്കാരിനായി അന്തിമോപചാരം അർപ്പിച്ചു.
ഇന്നലെ രാത്രിയോടെയാണ് വൈശാഖിന്റെ ഭൗതികശരീരം ജന്മനാടായ പാലക്കാട് എത്തിച്ചത്. കോയമ്പത്തൂരിൽ നിന്നും റോഡ് മാർഗം എത്തിച്ച ഭൗതികശരീരം വാളയാറിൽ മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. ശനിയാഴ്ച രാവിലെയോടെയാണ് ഭൗതികശരീരം ഹെലികോപ്റ്ററിൽ ഗാങ്ടോക്കിലേക്ക് എത്തിച്ചത്. അവിടെ നിന്നും പോസ്റ്റ്മോർട്ടത്തിനും എംബാമിങ്ങിനും ശേഷമാണ് വൈകിട്ട് ആറ് മണിയോടെ കോയമ്പത്തൂരിലേക്ക് എത്തിച്ചത്.
221 ആർട്ടിലറി രജിമന്റിൽ നായിക് ആയിരുന്ന വൈശാഖ് വെള്ളിയാഴ്‌ച്ച ഉണ്ടായ സൈനിക വാഹനാപകടത്തിലാണ് വീരമൃത്യുവരിച്ചത്. ആർമി ട്രക്ക് അപകടത്തിൽപെട്ട് 16 സൈനികരാണ് മരിച്ചത്. ഉത്തര സിക്കിമിലെ സേമ മേഖലയിലാണ് അപകടമുണ്ടായത്. ചാറ്റെനിൽ നിന്നും താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽപെട്ടത്. സേമ മേഖലയിലെ മലമുകളിൽ വളവ് തിരിയുന്നതിനിടെ ട്രക്ക് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു. മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും 13 സൈനികരുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്.
Comments