തൃശൂർ: തൃശൂർ പുറ്റേക്കരയിൽ യുവ എഞ്ചിനീയർ കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് അറസ്റ്റിൽ. പുറ്റേക്കര സ്വദേശി അരുൺലാൽ കൊല്ലപ്പെട്ട കേസിലാണ് സുഹൃത്തും ബേക്കറി ജീവനക്കാരനുമായ ടിനു അറസ്റ്റിലായത്. വഴിയാത്രക്കാരിയായ പെൺകുട്ടിയെ കളിയാക്കിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, അരുൺലാലും ടിനുവും ദിവസവും ഒന്നിച്ചിരുന്നാണ് മദ്യപിക്കുന്നത്. ഇരുവരും വൈകുന്നേരം തമ്പടിക്കാറുള്ള വഴിയിൽ കൂടി സ്ഥിരമായി നടന്നു പോകുന്ന പെൺകുട്ടി ഒരു ദിവസം ടിനുവിനെ നോക്കി ചിരിച്ചു. പിറ്റേന്ന് ഈ പെൺകുട്ടി വരുന്ന സമയത്ത് അരുൺലാൽ കളിയാക്കി. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഈ പെൺകുട്ടി ടിനുവിനെ ഗൗനിക്കാറുണ്ടായിരുന്നില്ല.
ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വലിയ തർക്കമായി. ടിനുവിന് അരുണിനോട് കടുത്ത പകയാവുകയും കൊല്ലാൻ തീരുമാനിക്കുകയും ചെയ്തു. ഇത് പ്രകാരം കഴിഞ്ഞ ദിവസം അരുണിനെ ബൈക്കിൽ വീട്ടിൽ എത്തിക്കാമെന്ന് ടിനു പറഞ്ഞു. വീട്ടിലേക്കുള്ള വഴിയിൽ വച്ച് ടിനു അരുണിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ബിയർ കൊണ്ട് മുഖത്തടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
അരുൺ മരിച്ചെന്ന് കരുതി ടിനു ഉടനെ തന്നെ സംഭവസ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു. എന്നാൽ വഴിയിൽ പരിക്കേറ്റ് കിടന്ന അരുണിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ എത്തി 2 മണിക്കൂറിന് ശേഷമാണ് മരണം സംഭവിക്കുന്നത്. രണ്ട് പേർ ഇടവഴിയിൽ നിന്ന് സംസാരിക്കുന്നതായി കണ്ടുവെന്ന് നാട്ടുകാർ മൊഴി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ടിനു പിടിയിലാകുന്നത്.
Comments