തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. ഛത്തീസ്ഗഡിനെ 7 വിക്കറ്റിന് കേരളം പരാജയപ്പെടുത്തി. രണ്ടാം ഇന്നിംഗ്‌സിൽ ജയിക്കാൻ വേണ്ട 126 റൺസ് 3 വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. പൊന്നൻ രാഹുൽ പുറത്താകാതെ 66 റൺനേടി കേരളത്തിന്റെ വിജയത്തിന് ചുക്കാൻപിടിച്ചു.
ഓപ്പണർമാർ ഉറച്ചു നിന്ന് പോരാടിയ മത്സരത്തിൽ മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. പൊന്നൻ രാഹുലിനൊപ്പം 40 റൺസുമായി രോഹൻ കുന്നുമ്മലും തിളങ്ങിയതോടെ കേരളം ഒന്നാം വിക്കറ്റിൽ 86 റൺസ് നേടി മികച്ച അടിത്തറയിട്ടു.
രോഹൻ പുറത്തായതിന് പിന്നാലെയെത്തിയ സച്ചിൻ ബേബി ഒരു റൺസിനും അക്ഷയ് ചന്ദ്രൻ 10 റൺസിനും വീണെങ്കിലും ഒരറ്റത്ത് ഉറച്ചു നിന്ന രാഹുൽ ടീമിന് ആധികാരിക ജയം സമ്മാനിച്ചു. ജലജ് സക്‌സേന റൺസെടുക്കാതെ രാഹുലിനൊപ്പം വിജയമാഘോഷിക്കാൻ ക്രീസിലുണ്ടായിരുന്നു.
എലിറ്റ് ഗ്രൂപ്പ് സിയിൽ രണ്ടു ജയവും ഒരു സമനിലയുമായി 13 പോയിന്റുകളോടെ കേരളമാണ് ഒന്നാം സ്ഥാനത്ത്. ഒരു തോൽവി പിണഞ്ഞിട്ടും 13 പോയിന്റുമായി ഛത്തീസ്ഗഡ് കേരളത്തിന് പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്. 11 പോയിന്റുള്ള രാജസ്ഥാനാണ് മൂന്നാം സ്ഥാനത്ത്. കരുത്തരായ കർണ്ണാടക രണ്ടു മത്സരത്തിൽ ഒരു ജയവും ഒരു സമനിലയുമായി നാലാം സ്ഥാനത്താണ്.















