മുംബൈ: ഋഷഭ് പന്ത് ആരോഗ്യം വീണ്ടെടുത്ത് എത്രയും പെട്ടന്ന് കളിക്കളത്തിലേക്ക് തിരികെയെത്തട്ടേയെന്ന പ്രാർത്ഥയുമായി ബിസിസിഐയും ക്രിക്കറ്റ് താരങ്ങളും. ഇന്ന് പുലർച്ചെ ഡൽഹി-ഉത്തരാഖണ്ഡ് ദേശീയപാതയിലുണ്ടായ വാഹനാപകടത്തെ തുടർന്നാണ് തലയ്‌ക്കും കാലിനും പരിക്കേറ്റ് പന്ത് ആശുപത്രിയിലായത്. ചികിത്സാ കാര്യങ്ങളെല്ലാം ബിസിസിഐ നേരിട്ട് ശ്രദ്ധിക്കുമെന്നും ജയ് ഷാ അറിയിച്ചു. സച്ചിൻ തെണ്ടുൽക്കറും ശിഖർ ധവാനും പാക് പേസ് ബൗളർ ഷഹീൻ അഫ്രിദിയും ഋഷഭ് പന്തിനായി പ്രാർത്ഥിക്കുന്നതായി അറിയിച്ചു.
‘എന്റേയും ബിസിസിഐ ഭാരവാഹികളുടേയും എല്ലാ പ്രാർത്ഥനകളും ഋഷഭ് പന്തിന് വേണ്ടിയാണ്. എത്രയും പെട്ടന്ന് ഇന്ത്യൻ താരം കളിക്കളത്തിലേക്ക് മടങ്ങിയെത്തട്ടെയെന്നാണ് പ്രാർത്ഥിക്കുന്നത്.’ ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
അപകടത്തെ തുടർന്ന് നെറ്റിയിൽ രണ്ടു മുറിവുകളാണുണ്ടായത്. വലതു കാൽമുട്ടിലെ പേശിയിൽ ചതവും മുറിവുമുണ്ട്. വലത് കയ്യുടെ കുഴ കൈമുട്ട്, വലതുകാൽപ്പാദം എന്നിവിടങ്ങളിലെ എല്ലുകൾ പൊട്ടിയതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. വാഹനത്തിൽ നിന്നും പെട്ടന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ പുറംഭാഗത്തെ തൊലിപൊയതുമാണ് നിലവിലെ പ്രധാന മുറിവുകൾ.
Comments