ബെയ്ജിംഗ്: ചൈനയിൽ കൊറോണ പിടിമുറുക്കുന്നു. കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനത്തെക്കുറിച്ചും രോഗികളെ പ്രവേശിപ്പിച്ച ആശുപത്രികളെ കുറിച്ചും വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. കൊറോണ മരണങ്ങളെ കുറിച്ചും കൂടുതൽ വിവരങ്ങൾ പങ്കുവെയ്‌ക്കാൻ ഡബ്ല്യൂഎച്ച്ഒ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിൻ സ്വീകരിച്ചവരുടെയും കൃത്യമായ കണക്കുകൾ നൽകാൻ നിർദേശമുണ്ട്.
കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് പത്തോളം രാജ്യങ്ങളിലാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ,യുഎസ്, സ്‌പെയ്ൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാൻ, തായ്‌വാൻ, യുകെ, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളാണ് ചൈനീസ് യാത്രക്കാരെ വിലക്കിയിരിക്കുന്നത്. ജനുവരി 5 മുതൽ ചൈനയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് വരുന്ന യാത്രക്കാർ പുറപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് എടുത്ത കോവിഡ് പ്രീ-ഡിപാർച്ചർ ടെസ്റ്റ് നെഗറ്റീവ് കാണിക്കാൻ നിർദേശമുണ്ട്. പ്രതിരോധ നടപടികൾ സ്വീകരിച്ചുവരുന്നതായി യുകെ അറിയിച്ചിട്ടുണ്ട്.
ആഗോള തലത്തിൽ കൊറോണ വ്യാപനം വർദ്ധിക്കാനിടയുള്ളതിനാൽ അത്തരം ആശങ്കകൾ കുറയ്‌ക്കാൻ ഈ വിവരങ്ങൾ ഉപകാരപ്പെടുമെന്ന് ലോകാരോഗ്യ സംഘടന വിശദമാക്കി. രോഗ പ്രതിരോധത്തിൽ ചൈനയ്‌ക്ക് വേണ്ട സഹായം നൽകുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.
Comments