ബീജിംഗ്: കൊറോണയുടെ ആക്രമണത്തിൽ തകർന്നടിഞ്ഞ് ചൈനീസ് ആരോഗ്യ രംഗം. രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രികളിൽ കുമിഞ്ഞ് കൂടുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയിൽ എങ്ങും ഭീതിയുടെ അന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്.
അതിനിടെ, രോഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിടുന്നത് ചൈന അവസാനിപ്പിച്ചു. ഇതിനെതിരെ ലോകരാജ്യങ്ങളും ലോകാരോഗ്യ സംഘടനയും നിലപാട് കടുപ്പിച്ചിട്ടുണ്ട്.
ഡസൻ കണക്കിന് മൃതദേഹങ്ങൾ ആശുപത്രി വരാന്തകളിൽ അവഗണിക്കപ്പെട്ട് കിടക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രായമായവരാണ് മരണപ്പെടുന്നവരിൽ ഏറിയ പങ്കും.
അതേസമയം കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചൈനയിൽ നിന്നും എത്തുന്നവർക്ക് യൂറോപ്യൻ രാജ്യങ്ങൾ പരിശോധന കർശനമാക്കിയിട്ടുണ്ട്. ചൈന ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഇന്ത്യ ആർടി-പിസിആർ ടെസ്റ്റ് നിർബന്ധമാക്കി. നവംബർ മുതലാണ് ചൈനയിൽ കൊറോണ വ്യാപനം അതിരൂക്ഷമായത്.
Comments