ബ്രസീലിയ: തെക്കൻ ബ്രസീലിൽ മഴക്കെടുതി രൂക്ഷമാകുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കൊടുങ്കാറ്റിലും അകപെട്ട് 57 പേർ മരിക്കുകയും 74 പേർക്ക് പരിക്കേൽക്കുകയും 67 പേരെ കാണാതാവുകയും ചെയ്തതായി രാജ്യത്തെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. സമീപകാലത്തെ ഏറ്റവും വലയ പ്രളയക്കെടുത്തിയാണ് ബ്രിസിൽ അഭിമുഖീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. 70,000 പേർ വീടുപേക്ഷിച്ച് സുരക്ഷിതയിടങ്ങളിലേക്ക് മാറിയതായും സിവിൽ ഡിഫൻസ് ഏജൻസി പറഞ്ഞു.
പ്രളയത്തിന് പിന്നാലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. 1.4 ദശലക്ഷം ആളുകൾ വസിക്കുന്ന നഗരമായ പോർട്ടോ അലെഗ്രെയെ ഇത് ഭീഷണിയിലാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന നദിയായ ഗൈബയിലും ജലനിരപ്പ് ഉയർന്നതോടെ കരകവിഞ്ഞൊഴുകുകയാണ്. 1941ലുണ്ടായ പ്രളയസമയത്തേക്കാൾ ഉയർന്ന ജലനിരപ്പിലാണ് ഗൈബ ഒഴുകുന്നത്.
സമീപ പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ പ്രളയ ബാധിതരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. പ്രളയബാധിതർക്ക് ശുദ്ധജലം എത്തിക്കുകയെന്നതും അധികൃതർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പ്രളയം രൂക്ഷമായി ബാധിച്ച പോർട്ടോ അലെഗ്രെയിൽ ബസ് സർവീസും വിമാന സർവീസും അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു.
കാലാവസ്‌ഥാ വ്യതിയാനമാണ് പ്രളയക്കെടുതിക്ക് പിന്നിലെന്ന് വ്യാഴാഴ്‌ച്ച സ്‌ഥലം സന്ദർശിച്ച പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ അറിയിച്ചിരുന്നു.സോയ, അരി, ഗോതമ്പ്, ചോളം എന്നിവയുടെ ഉത്പാദനത്തിന്റെ പ്രധാനകേന്ദ്രമായ ഇവിടം, ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഗവർണർ ലെയ്റ്റ് പ്രതികരിച്ചു. തെക്കൻ സംസ്ഥാനമായ സാന്താ കാതറീനയെയും മഴക്കെടുതി ബാധിച്ചിട്ടുണ്ട്. പ്രളയത്തിനൊപ്പം കൊടുങ്കാറ്റുമുള്ളതിനാൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാണ്.