മലപ്പുറം: മാളികപ്പുറം സിനിമയെ പ്രശംസിച്ച് കുറിപ്പു വച്ചതിന് പിന്നാലെ സിപിഐ നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി.പ്രഗിഷേഷിനെതിരെ കടുത്ത സൈബർ ആക്രമണം. യുവകലാസമിതി പൊന്നാനി മണ്ഡലം സെക്രട്ടറി കൂടിയാണ് പ്രഗിലേഷ്. വെള്ളിയാഴ്ചയാണ് പ്രഗിലേഷ് സിനിമ കണ്ടതിന് ശേഷം ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ഇതിനെ വിമർശിച്ച് സിപിഎമ്മുകാരനായ ഭഗവാൻ രാജൻ എന്നയാൾ മറുകുറിപ്പിട്ടു. തുടർന്ന് സിപിഎം അനുഭാവികളും സിപിഐ അനുഭാവികളും സമൂഹമാദ്ധ്യമത്തിലൂടെ വാദപ്രതിവാദങ്ങൾ നടത്തുകയും ചെയ്തു.
ഇതിനിടയിൽ പ്രഗിഷേഷിന്റെ എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആന്റ് സൗണ്ട് എന്ന സ്ഥാപനത്തിന് നേരെ ആക്രമണവും ഉണ്ടായി. ലൈറ്റുകൾ സൂക്ഷിച്ചിരുന്ന പെട്ടികൾ, ക്ഷേത്ര ഉത്സവങ്ങൾക്കായി തയ്യാറാക്കിയ സ്വാഗത ബോർഡുകൾ തുടങ്ങിയവ രാത്രിയിൽ തീ വച്ച് നശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രഗിലേഷ് കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്.
ഫേസ്ബുക്കിൽ ചർച്ചകളും അഭിപ്രായങ്ങളും പങ്കുവയ്ക്കൽ പതിവാണെന്നും, എന്നാൽ ഇത് ഇങ്ങനെ ആകുമെന്ന് കരുതിയില്ലെന്നും മറ്റൊരു കുറിപ്പിലൂടെ പ്രഗിലേഷ് വ്യക്തമാക്കി. കട കത്തിക്കുമെന്ന് ഒരു പോലീസുകാരൻ ഭീഷണിപ്പെടുത്തി. ഇന്ന് തന്നെ കണക്കു തീർക്കുമെന്ന് മറ്റൊരു സൈബർ പോരാളി. നാടിന് ശാപമാണെന്നും പിഴുതുകളയുമെന്നും നിരീശ്വര സംഘത്തിലെ ഒരാൾ. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും പിൻബലത്തിലാകാം ചെയ്തതെങ്കിലും തെളിവോടെ ഡിജിപിക്ക് പരാതി നൽകുമെന്നും പ്രഗിലേഷ് പറയുന്നു. നിലവിൽ പെരുമ്പടപ്പ് പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊന്നാനി താലൂക്ക് മാദ്ധ്യമ കൂട്ടായ്മയും വന്നേരിനാട് പ്രസ് ഫോറവും ആവശ്യപ്പെട്ടു.
Comments