കോഴിക്കോട്: മാളികപ്പുറം എന്ന ചിത്രം കാണാൻ തിയറ്ററിലേയ്‌ക്ക് ജനങ്ങൾ ഒഴുകിയെത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. കുട്ടികളും അമ്മമാരും എല്ലാവരും ചിത്രം ഏറ്റെടുക്കുകയാണ്. ചിത്രത്തെ മുൻ വിധികളോടുകൂടി സമീപിച്ചവർ പോലും മാളികപ്പുറം കണ്ടതിന് ശേഷം നല്ല അഭിപ്രായങ്ങൾ പറയുന്നുണ്ട്. വിമർശനങ്ങളിലൂടെ വളർന്നതാണ് താനെന്നും ഒരു മതത്തിൽപ്പെടുന്നവർക്ക് വേണ്ടി മാത്രം ചെയ്ത ചിത്രമല്ല മാളികപ്പുറമെന്നും നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു. കോഴിക്കോട് കലോത്സ വേദിയിൽ എത്തിയപ്പോൾ ജനം ടിവിയോട് സംസാരിക്കുകയായിരുന്നു മാളികപ്പുറം ടീം.
‘മാളികപ്പുറത്തിന്റെ വിജയത്തിൽ വളരെയധികം സന്തോഷമുണ്ട്. വർഷങ്ങളായി തിയറ്ററിൽ പോകാത്ത മുതിർന്നവരും അമ്മമാരും മാളികപ്പുറം കാണാൻ തിയറ്ററിൽ എത്തി. ചിത്രം കണ്ട് മനസ്സ് നിറഞ്ഞ് നിറകണ്ണുകളോടെ പലരും ഇറങ്ങി വരുമ്പോൾ സന്തോഷമുണ്ട്. ജയേട്ടൻ(ജയസൂര്യ) സിനിമ കണ്ട ശേഷം മെസേജ് അയച്ചിരുന്നു. മോൾക്ക് ശബരിമല കാണണമെന്ന് പറഞ്ഞുവെന്ന് അദ്ദേഹം മെസേജ് അയച്ചു. മുൻവിധികളോടെ ചിത്രത്തെ സമീപിച്ചവരും മാളികപ്പുറം കണ്ട ശേഷം സപ്പോർട്ട് നൽകുന്നുണ്ട്. വിമർശനങ്ങളിലൂടെ തന്നെ വളർന്ന ആളാണ് ഞാൻ. മുൻവിധികളെ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഒരു മതത്തിൽപ്പെടുന്നവർക്ക് വേണ്ടി മാത്രം ചെയ്ത ചിത്രമല്ല മാളികപ്പുറം. സിനിമ എല്ലാവർക്കുമുള്ളതാണ്, അയ്യപ്പൻ എല്ലാവരുടേതുമാണ്’.
വീഡിയോ കാണാം. ക്ലിക്ക് ചെയ്യുക
‘കണ്ടു വളർന്നതാണ് താൻ സിനിമയാക്കിയിരിക്കുന്നതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും പറഞ്ഞു. ‘ഞാൻ പത്തനംതിട്ടക്കാരനാണ്, കോന്നിക്കാരനാണ്. ചിത്രത്തിലെ സ്ഥലങ്ങളെല്ലാം എന്റെ സ്വന്തം നാട്ടിലെ സ്ഥലങ്ങളാണ്. ശബരിമല എന്ന് പറയുന്നത് ഒരു നൊസ്റ്റാൾജിയ കൂടിയാണ്. അയ്യപ്പന് വേണ്ടി ഒരു സിനിമ എഴുതുമ്പോൾ വെറും ഒരു ഭക്തി ചിത്രം മാത്രമാകരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ജനങ്ങൾക്ക് കയ്യടിക്കാനും കണ്ണുനിറയാനും കഴിയണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്തോ ഒരു മാജിക് ഭാഗ്യം കൊണ്ട് സംഭവിച്ചു. അയപ്പൻ തന്നെ എന്നെക്കൊണ്ട് എഴുതിച്ചതാവും’ എന്ന് അഭിലാഷ് പിള്ളയും ജനം ടീവിയോട് പറഞ്ഞു.
Comments