ബംഗളൂരു : കർണടകയിൽ ലവ് ജിഹാദ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായ നടപടികളുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി). ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ ഹെൽപ് ലൈൻ ആരംഭിച്ചു. ഡൽഹിയിൽ കാമുകൻ അതിക്രൂരമായി കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ ശ്രദ്ധ വാൽക്കർ എന്ന യുവതിയുടെ അവസ്ഥ മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇതെന്ന് വിഎച്ച്പി നേതാക്കൾ പറഞ്ഞു. ദക്ഷിണ കന്നഡ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ഈ സേവനം ആരംഭിക്കുന്നത്.
ബജ്റംഗ് ദളും ഇതോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ആളുകളുടെ പ്രശ്നങ്ങൾ കേൾക്കാനും അത് പരിഹരിക്കാനും അവർക്ക് നിയമ സഹായം നൽകുന്നതിനും വേണ്ടി 20 ഓളം പേരെ നിയോഗിച്ചിട്ടുണ്ട്. ഇവരായിരിക്കും പരാതികളുമായി എത്തുന്നവരോട് സംസാരിക്കുക. അവർക്ക് ആവശ്യമായ വൈദ്യ സഹായവും ലഭിക്കുന്നതാണ്. അത് മാത്രമല്ല, ഒരു കാരണവശാലും പരാതിക്കാരുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടില്ല.
സംസ്ഥാനത്തുടനീളം 112 ഹെൽപ് ലൈൻ സെന്ററുകൾ ഉണ്ടെന്ന് മംഗളൂരു പോലീസ് കമ്മീഷണർ ശശി കുമാർ അറിയിച്ചു. ആളുകളുടെ പരാതികൾ കേൾക്കാനും അവരുടെ ആവശ്യങ്ങൾ അറിയാനും ഉചിതമായ നടപടി സ്വീകരിക്കാനും സ്റ്റാഫ് അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആർക്കും പ്രശ്‌നമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. എന്നാൽ പുറത്ത് വന്ന് പ്രശ്നങ്ങൾ തുറന്ന് പറയുന്നത് നാണക്കേടാണെന്ന് കരുതി പലരും മുന്നോട്ട് വരാറില്ല. അവർക്ക് ഇപ്പോൾ സഹായം തേടാനുള്ള കൈത്താങ്ങാണ് ഇത്, ”കർണ്ണാടക ബിജെപി എംഎൽഎ ഭരത് ഷെട്ടി പറഞ്ഞു.
Comments