തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ സംസ്ഥാനത്ത് 32 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടി നിര്‍ത്തി വച്ചു. 177 സ്ഥാപനങ്ങള്‍ക്കാണ് വ്യാഴാഴ്ച നോട്ടീസ് നല്‍കിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ പരിശോധനയ്‌ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
വൃത്തിഹീനമായി പ്രവര്‍ത്തിച്ച 14 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 18 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 32 സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് വ്യാഴാഴ്ച നിര്‍ത്തിവച്ചത്.
2019ല്‍ 18,845 പരിശോധനകളും 2020ല്‍ 23,892 പരിശോധനകളും 2021ല്‍ 21,225 പരിശോധനകളുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത്. കഴിഞ്ഞ ആറ് മാസം മാത്രം അര ലക്ഷത്തോളം പരിശോധനകൾ നടത്തിയിട്ടുണ്ട്.
2019ല്‍ 45 കടകളും 2020ല്‍ 39 കടകളും 2021ല്‍ 61 കടകളും അടപ്പിച്ചപ്പോള്‍ കഴിഞ്ഞ ആറുമാസത്തില്‍ 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു. സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.
Comments