കാസർകോട്: ഭക്ഷ്യ വിഷബാധയെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മരണം. കാസർകോട് ജില്ലയിൽ തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. കാസർകോട് റമൻസിയ ഹോട്ടലിൽ നിന്നുള്ള കുഴിമന്തി കഴിച്ചാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഹോട്ടലിൽ നിന്നും ഭക്ഷണം ഓൺലൈനിൽ വരുത്തിച്ച് കഴിക്കുകയായിരുന്നു. ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും മംഗലാപുരത്തുമായി ചികിത്സയിൽ കഴിയുകയായിരുന്നു.
കുട്ടിയുടെ മരണത്തെ തുടർന്ന് ബന്ധുക്കൾ മേൽപ്പറമ്പ് പോലീസിൽ പരാതി നൽകി. പുതുവർഷ ദിവസമാണ് കുഴിമന്തി വാങ്ങിയത്. 19 വയസായിരുന്നു അഞ്ജുശ്രീ പാർവ്വതിയുടെ പ്രായം. ആരോഗ്യനില വഷളായതോടെയാണ് മംഗലാപുരത്തേക്ക് മാറ്റിയത്. കുട്ടിയുടെ ബന്ധുക്കൾ മംഗലാപുരത്താണ്.
കഴിഞ്ഞ മെയ് മാസത്തിലും ഭക്ഷ്യവിഷബാധയേറ്റ് കാസർകോട് മരണം സംഭവിച്ചിരുന്നു. ചെറുവത്തൂരിലെ 16 വയസുകാരിയായ ദേവനന്ദ എന്ന പെൺകുട്ടിയാണ് അന്ന് മരിച്ചത്. കോട്ടയത്ത് നഴ്സിന്റെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തുന്നതിനിടെയാണ് വീണ്ടുമൊരു മരണം.
Comments